‘മോഷണം വലുതാകുമ്പോൾ പ്രതിഫലവും വലുതാകും’; സുവേന്ദു അധികാരി സർക്കാറിലെ പുതിയ നിയമനങ്ങൾക്കെതിരെ രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: പശ്ചിമബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിനും എസ്.ഐ.ആറിനും നേതൃത്വം നൽകിയ മുതിർന്ന ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉന്നത സ്ഥാനം നൽകിയതിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ മനോജ് കുമാർ അഗർവാളിനെ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായാണ് നിയമിച്ചത്. സുവേന്ദു അധികാരിയുടെ മുഖ്യ ഉപദേഷ്ടാവായി സുബ്രത ഗുപ്തയെയും നിയമിച്ചു. പുതിയ സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇവരുടെ നിയമനം.
‘ബി.ജെ.പി -തെരഞ്ഞെടുപ്പ് കമീഷൻ ‘കള്ളൻമാരുടെ മാർക്കറ്റിൽ’ മോഷണം വലുതാകുമ്പോൾ പ്രതിഫലവും വലുതാകും’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിലേറാൻ സഹായിച്ചതിന് നൽകിയ പ്രതിഫലമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം.
തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിയും തമ്മിലുള്ള ‘ലജ്ജാകരമായ ഗൂഢാലോചനയും ഒത്താശയും’ ഈ നിയമനങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. കൂടാതെ ഗൂഢാലോചന രഹസ്യമായി സൂക്ഷിക്കാനോ മറച്ചുവെക്കാനോ പോലും ശ്രമം നടത്തിയിട്ടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമീഷൻ നിഷ്പക്ഷമായിരുന്നില്ലെന്നും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാൻ മാത്രമായി പ്രവർത്തിച്ചുവെന്നതിന്റെയും തെളിവാണ് ഈ നിയമനങ്ങളെന്നും അദ്ദേഹം ആവർത്തിച്ചു.
പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ശനിയാഴ്ച തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക നിരീക്ഷകനായിരുന്ന സുബ്രത ഗുപ്തയെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഗർവാളിന്റെ നിയമനം.1990 ബാച്ച് പശ്ചിമബംഗാൾ കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അഗർവാൾ. സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറായിരുന്ന മനോജ് കുമാർ അഗർവാളിനെ സംസ്ഥാന ചീഫ് സെക്രട്ടറിയായി നിയമിച്ചതായി ഗവർണർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. നിലവിലെ ചീഫ് സെക്രട്ടറി ദുഷ്യന്ത് നരിയാലയെ ന്യൂഡൽഹിയിലെ പ്രിൻസിപ്പൽ റസിഡന്റ് കമീഷനറായും നിയമിച്ചു.
എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട കൂട്ട വോട്ടവകാശ നിഷേധത്തിൽ നിരവധി വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് നിയമനം. എസ്.ഐ.ആറിലൂടെ 91ലക്ഷം വോട്ടർമാരെയാണ് നീക്കം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

