നേപ്പാൾ പ്രളയത്തെ `നാടകം' എന്ന് വിശേഷിപ്പിച്ചു; വിമർശനങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി ശശി തരൂർ
text_fieldsന്യൂഡൽഹി: നേപ്പാളിലെ മിന്നൽപ്രളയത്തെക്കുറിച്ചുള്ള സമൂഹമാധ്യമ പോസ്റ്റിൽ `നാടകം' എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ വിമർശനം ഉയർന്നതോടെ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. നാടകീയത എന്ന അർഥത്തിൽ മാത്രമല്ല, ശക്തികൾ തമ്മിലുള്ള കടുത്ത ഏറ്റുമുട്ടൽ ഉൾപ്പെടുന്ന സാഹചര്യമോ സംഭവപരമ്പരയെയോ സൂചിപ്പിക്കാനും `നാടകം' എന്ന വാക്ക് ഉപയോഗിക്കാമെന്ന് തരൂർ വ്യക്തമാക്കി. എന്നാൽ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള വാക്ക് തെരഞ്ഞെടുത്തതിൽ ഖേദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് നേപ്പാളിലെ ദുരന്തത്തെക്കുറിച്ച് തരൂർ `നാടകം' പരാമർശിച്ചത്. കാഠ്മണ്ഡുവിലേക്ക് യാത്രതിരിക്കുമ്പോൾ മലയോര മേഖലയിൽ സംഭവിച്ച ദുരന്തത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും നേപ്പാളിലെത്തിയ ശേഷമാണ് സംഭവത്തിന്റെ വ്യാപ്തി മനസ്സിലാക്കിയതെന്നും അദ്ദേഹം കുറിച്ചു. ഇതിലെ `നാടകം' എന്ന പ്രയോഗമാണ് സമൂഹമാധ്യമങ്ങളിൽ വിമർശനത്തിന് ഇടയാക്കിയത്.
തിബത്ത് അതിർത്തിക്ക് സമീപമുള്ള റാസുവ ജില്ലയിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ ഭോട്ടെ കോശി, ത്രിശൂലി നദീതടങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായതായി തരൂർ പറഞ്ഞു. ഹിമാനിയുടെ വലിയൊരു ഭാഗം തകർന്നുവീണതാകാം പ്രളയത്തിന് കാരണമെന്നാണ് വിദഗ്ധരുടെ നിഗമനമെന്നും ആഗോളതാപനമോ തിബത്തിലെ ഭൂചലനമോ ഇതിന് കാരണമായിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏകദേശം 2,000 പേരെയോ അതിലധികമോ പേരെയോ കാണാതായതായി കണക്കാക്കുന്നതായും കുറഞ്ഞത് 19 വാഹനഗതാഗതയോഗ്യമായ പാലങ്ങൾ തകർന്നതായും ബെത്രാവതി-റാസുവാഗഢി ഹൈവേയുടെ ഏകദേശം 40 കിലോമീറ്റർ ഭാഗം ഒലിച്ചുപോയതായും അദ്ദേഹം വ്യക്തമാക്കി. എട്ട് പ്രവർത്തനക്ഷമമായ ജലവൈദ്യുത പദ്ധതികൾക്കും കാര്യമായ നാശനഷ്ടമുണ്ടായതായി അറിയിച്ചു.
ദുരന്തബാധിതർക്ക് അടിയന്തര സഹായം നൽകാനുള്ള ഇന്ത്യൻ സർക്കാരിന്റെ നടപടിയെ പിന്തുണച്ച തരൂർ, നേപ്പാളിന് സാധ്യമായ എല്ലാ സഹായവും ആവശ്യമാണെന്നും പറഞ്ഞു. കൈലാസ്-മാനസസരോവർ തീർഥാടകരടക്കം നിരവധി ഇന്ത്യൻ വിനോദസഞ്ചാരികൾ ദുരന്തത്തിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

