തപോവൻ ദുരന്തം: തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു
text_fieldsതപോവൻ (ഉത്തരാഖണ്ഡ്): മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽപ്രളയത്തെ തുടർന്ന് തപോവൻ വൈദ്യുതി നിലയത്തിെൻറ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുേമ്പാൾ അവരുടെ കുടുംബാംഗങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. വ്യാഴാഴ്ച ധൗലി ഗംഗ നദിയിൽ വെള്ളം ഉയർന്നതിനാൽ രക്ഷാപ്രവർത്തനം കുറച്ചു സമയം നിർത്തിവെച്ചിരുന്നു. ഇതു പിന്നീട് പുനരാരംഭിച്ചു.
ഞായറാഴ്ച ചമോലി ജില്ലയിൽ നന്ദാദേവി മഞ്ഞുമലയടെ ഒരു ഭാഗം ഇടിഞ്ഞതോടെയുണ്ടായ മിന്നൽപ്രളയത്തിലാണ് നാഷനൽ തെർമൽ പവർ കോർപറേഷെൻറ (എൻ.ടി.പി.സി) തുരങ്കത്തിൽ 30 െതാഴിലാളികൾ കുടുങ്ങിയത്. ദുരന്തത്തിൽ 35 പേരുടെ മൃതദേഹം കിട്ടി. 170 പേരെ കാണാതായിട്ടുമുണ്ട്. തുരങ്കത്തിലെ മണ്ണും ചളിയും നീക്കംചെയ്ത് തൊഴിലാളികളെ രക്ഷപ്പെടുത്താനാണ് ശ്രമം. നദിയിൽ വെള്ളം ഉയർന്നതിനാൽ തുരങ്കത്തിലുണ്ടായിരുന്ന രക്ഷാപ്രവർത്തകർ മണ്ണു മാന്തി ഉൾപ്പെടെ പുറത്തേക്ക് കൊണ്ടുവരുകയായിരുന്നു. രണ്ടര കിലോ മീറ്റർ നീളമുള്ളതാണ് തുരങ്കം. 120 മീറ്റർ വരെ തടസ്സം നീക്കംചെയ്തു.
തൊഴിലാളികൾക്ക് ഓക്സിജൻ എത്തിക്കാനാണ് ശ്രമിക്കുന്നത്. തുരങ്കത്തിന് വായു സഞ്ചാരമുള്ള ചെറീയ ദ്വാരങ്ങളുള്ളതിനാൽ തൊഴിലാളികൾ സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നതായി ഇന്തോ-തിബത്തൻ അതിർത്തി പൊലീസ് (ഐ.ടി.ബി.പി) തലവൻ എസ്.എസ്. ദേസ്വാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനാൽ ഇവരുടെ അവസ്ഥ വളരെ പരിതാപകരമാവാമെന്ന് മറ്റൊരുദ്യോഗസ്ഥൻ പറഞ്ഞു. ഐ.ടി.ബി.പിയും ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവുമാണ് രക്ഷാപ്രവർത്തനത്തിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.