തമിഴ്‌നാട് രാഷ്ട്രീയത്തിൽ 49 വർഷത്തെ റെക്കോർഡ് തിരുത്തി ദളപതി വിജയ്; 'തമിഴക വെട്രി കഴകം' ഭരണത്തിലേക്ക്...
text_fieldsചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അരനൂറ്റാണ്ടുകാലം നിലനിന്ന ഒരു രാഷ്ട്രീയ ചരിത്രം വഴിമാറുന്നു. തമിഴ് സിനിമയിലെ സൂപ്പർതാരം ജോസഫ് വിജയ് ചന്ദ്രശേഖർ (വിജയ്) തന്റെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തിലൂടെ തമിഴ്‌നാട് നിയമസഭയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. 1977-ൽ എം.ജി. രാമചന്ദ്രൻ (എം.ജി.ആർ) കുറിച്ച റെക്കോർഡിന് ശേഷം ഇതാദ്യമായാണ് ഒരു സിനിമ താരം സ്വന്തം പാർട്ടി രൂപീകരിച്ച് തമിഴ് മണ്ണിൽ ഇത്രയും വലിയ മുന്നേറ്റം നടത്തുന്നത്.
1972-ൽ ഡി.എം.കെ വിട്ട് എ.ഐ.എ.ഡി.എം.കെ രൂപീകരിച്ച എം.ജി.ആർ, 1977-ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി മുഖ്യമന്ത്രിയായി. അതിനുശേഷം തമിഴ്‌നാട്ടിൽ ശിവാജി ഗണേശൻ മുതൽ വിജയകാന്തും കമൽ ഹാസനും വരെ സ്വന്തം പാർട്ടികളുമായി രംഗത്തെത്തിയെങ്കിലും, എം.ജി.ആറിനെപ്പോലെ ഒരു 'ക്ലീൻ സ്വീപ്പ്' നടത്താനോ മുഖ്യമന്ത്രി കസേരയിലെത്താനോ ആർക്കും സാധിച്ചില്ല. ഈ കാത്തിരിപ്പിനാണ് വിജയ് ഇപ്പോൾ അന്ത്യം കുറിക്കാൻ ഒരുങ്ങുന്നത്.
തമിഴ്‌നാട് രാഷ്ട്രീയത്തിലെ വൻമരങ്ങളായ ഡി.എം.കെ , എ.ഐ.എ.ഡി.എം.കെ എന്നീ പാർട്ടികളെ അമ്പരപ്പിച്ചുകൊണ്ടാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം മുന്നേറ്റം നടത്തിയത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണ്ടയിടത്ത് വിജയ് ഒറ്റക്ക് ഭരണത്തിലെത്തുമോ അതോ മറ്റ് കക്ഷികളുടെ പിന്തുണ തേടുമോ എന്നതാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്.
സിനിമയിലെ ജനപ്രീതിക്ക് പുറമെ താഴെത്തട്ടിലുള്ള കൃത്യമായ സംഘടന പ്രവർത്തനവും സോഷ്യൽ എഞ്ചിനീയറിംഗും വിജയ്‌യെ തുണച്ചു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പരമ്പരാഗത രീതികളിൽ നിന്ന് മാറി, അഴിമതിയില്ലാത്ത ഭരണവും സാമൂഹിക നീതിയും ഉറപ്പുനൽകുന്ന വിജയ്‌യുടെ നിലപാടുകൾ പുതുതലമുറ വോട്ടർമാരെ ആകർഷിച്ചു എന്നുവേണം കരുതാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

