ടെന്നീസ് താരം ലിയാൻഡർ പേസ് തൃണമൂൽ വിട്ട് ബി.ജെ.പിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിച്ചേക്കും
text_fieldsലിയാണ്ടർ പേസ്
ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസിലെ ഇതിഹാസ താരം ലിയാണ്ടർ പേസ് സജീവ രാഷ്ട്രീയത്തിലേക്ക്. തൃണമൂൽ കോൺഗ്രസുമായുള്ള പഴയ ബന്ധം ഉപേക്ഷിച്ച് താരം ഇന്ന് ഔദ്യോഗികമായി ബി.ജെ.പിയിൽ ചേരും. ഇന്ന് ഉച്ചക്ക് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പേസ് ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. ബംഗാളിൽ ബി.ജെ.പിയുടെ വിജയസാധ്യത വർധിപ്പിക്കാൻ സഹായിക്കുന്ന നിർണായക നീക്കമായിട്ടാണ് പേസിന്റെ രാഷ്ട്രീയ പ്രവേശനത്തെ കാണുന്നത്.
കഴിഞ്ഞയാഴ്ച കൊൽക്കത്തയിൽ ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിൻ നബിനുമായി പേസ് നടത്തിയ കൂടിക്കാഴ്ചയാണ് ഈ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യയും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ താരം നേരിട്ട് മത്സരിക്കുമോ അതോ ബി.ജെ.പിയുടെ താരപ്രചാരകനാകുമോ എന്ന കാര്യത്തിൽ ഉടൻ വ്യക്തത വരും. നേരത്തെ, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങിയ താരം ഇപ്പോൾ ബി.ജെ.പിയിലേക്ക് മാറിയത് ബംഗാൾ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ മാറ്റമാണ്. ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള 144 സ്ഥാനാർഥികളുടെ ആദ്യ പട്ടികയും 111 സ്ഥാനാർഥികളുടെ രണ്ടാം പട്ടികയും ബി.ജെ.പി പുറത്തിറക്കിയിരുന്നു.
സ്പോർട്സ് താരങ്ങളെ അണിനിരത്തി ബംഗാൾ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി. മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഭരത് ഛേത്രിയെ കലിംപോങ് സീറ്റിൽ ഇതിനോടകം ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ലിയാണ്ടർ പേസിന്റെ വരവ്. 294 അംഗ പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇനിയും പ്രമുഖർ ബി.ജെ.പിയിലെത്തുമെന്നാണ് പുറത്തുവരുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

