നിർഭയ ഫണ്ട് നിലവിൽ വന്നിട്ട് 10 വർഷം; ഫണ്ടിന്റെ 30 ശതമാനം ഇപ്പോഴും ഉപയോഗിച്ചിട്ടില്ല
text_fieldsന്യൂഡൽഹി: നിലവിൽ വന്നിട്ട് 10 വർഷമായിട്ടും നിർഭയ ഫണ്ടിന്റെ 30 ശതമാനം ഇപ്പോഴും ഉപയോഗിച്ചിട്ടില്ല. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ തലകുനിച്ച നിർഭയ കൂട്ടബലാത്സംഗത്തിന് 10 വർഷം തികഞ്ഞു.ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിലാണ് 23കാരിയായ ഫിസിയോതെറാപ്പി വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായത്. പൈശാചികതയിൽ ആന്തരാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ദിവസങ്ങൾക്കു ശേഷം സിംഗപ്പൂരിലെ ആശുപത്രിയിൽ മരിക്കുകയായിരുന്നു.
കേസിലെ നാലു പ്രതികളെ കഴിഞ്ഞ വർഷം തൂക്കിക്കൊന്നിരുന്നു. പ്രതികളിലൊരാൾ തിഹാർ ജയിലിൽ ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരു പ്രതി ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ കീഴിൽ ശിക്ഷയനുഭവിക്കുകയാണ്. ഈ സംഭവത്തിനു ശേഷം രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ സുരക്ഷ മുന്നിൽ കണ്ടാണ് നിർഭയ ഫണ്ട് രൂപീകരിച്ചത്.
6000 കോടി രൂപയാണ് ഫണ്ടിന് കേന്ദ്രസർക്കാർ വകയിരുത്തിയത്. അതിൽ നാളിതുവരെയായി 4200 കോടി രൂപയാണ് ഉപയോഗിച്ചത്. മഹാരാഷ്ട്രയിൽ നിർഭയ ഫണ്ടുപയോഗിച്ച് പൊലീസ് സ്റ്റേഷനിലേക്ക് വാങ്ങിയ വാഹനങ്ങൾ എം.എൽ.എമാരുടെ സുരക്ഷക്കായി ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് അടുത്തിടെ വിവാദമായിരുന്നു.
നിർഭയ ഫണ്ടിന്റെ 70 ശതമാനം ഉപയോഗിച്ചതായി മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഉത്തർപ്രദേശ്, തമിഴ്നാട്,ഡൽഹി എന്നീ സംസ്ഥാനങ്ങൾ യഥാക്രമം 305,304,413കോടികളാണ് ഫണ്ടിൽ നിന്ന് വിനിയോഗിച്ചത്. 202-22 കാലയളവിൽ തെലങ്കാന,മധ്യപ്രദേശ്,മഹാരാഷ്ട്ര സംസ്ഥാനങ്ങൾ യഥാക്രമം 200,94,254 കോടിയും വിനിയോഗിച്ചു.
പൊതുഇടങ്ങളിലും തൊഴിലിടങ്ങളിലും സ്വന്തം വീടുകളിലും അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്ക് പിന്തുണ നൽകാനുള്ള കേന്ദ്രങ്ങൾ, സുരക്ഷ ഉപകരണങ്ങൾ, ബലാത്സംഗക്കേസുകളിലെ വിചാരണക്ക് ഫാസ്റ്റ് ട്രാക്ക് കോടതികളുടെ രൂപീകരണം, ഫോറൻസിക് കിറ്റുകളുടെ നിർമാണം എന്നിവക്കായാണ് ഫണ്ട് വിനിയോഗിച്ചിട്ടുള്ളത്.
ഫണ്ട് കാര്യക്ഷമമായി ഉപയോഗിക്കുന്നില്ല എന്നത് സർക്കാരിന് സ്ത്രീ സുരക്ഷക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നതിന് തെളിവാണെന്ന് സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന രഞ്ജന കുമാരി പറഞ്ഞു. അതേസമയം, നിർഭയ കേസിന് 10 വർഷം പിന്നിടുമ്പോഴും രാജ്യത്ത് സ്ത്രീകൾക്കെതിരായ പീഡനങ്ങൾ കുത്തനെ വർധിക്കുകയാണെന്ന് ആക്ടിവിസ്റ്റ് യോഗിത ബയാന അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

