ചൂട് താങ്ങാനാവാതെ തെലങ്കാന; ഉഷ്ണതരംഗത്തിൽ 16 മരണം, സംസ്ഥാനത്ത് അതീവ ജാഗ്രത
text_fieldsഹൈദരാബാദ്: തീവ്രമായ വേനൽച്ചൂട് കാരണം തെലങ്കാനയിൽ ജനങ്ങളുടെ ജീവിതം വളരെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി കടുത്ത ചൂട് താങ്ങാനാവാതെ 16 പേർ മരണപ്പെട്ടു. ഈ സാഹചര്യത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് തെലങ്കാന സർക്കാർ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ചൂട് കാരണം മരണങ്ങൾ ഉണ്ടായതിനെ തുടർന്ന് മന്ത്രി പൊങ്കുലേറ്റി ശ്രീനിവാസ് റെഡ്ഡി സെക്രട്ടേറിയറ്റിൽ വെച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി ഒരു അടിയന്തിര യോഗം നടത്തി കാര്യങ്ങൾ വിലയിരുത്തി. നിലവിൽ ജയശങ്കർ ഭൂപാലപ്പള്ളിയിൽ നാലും വാറങ്കൽ അർബൻ, കരിംനഗർ, നിസാമാബാദ് എന്നിവിടങ്ങളിൽ മൂന്ന് വീതവും ജോഗുലാംബ ഗദ്വാൾ, രംഗറെഡ്ഡി, സൂര്യപേട്ട് എന്നീ ജില്ലകളിൽ ഒരാൾ വീതവുമാണ് കടുത്ത ചൂട് കാരണം മരണപ്പെട്ടത്.
വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. മെയ് 26 വരെ ഹൈദരാബാദ്, രംഗറെഡ്ഡി, കരിംനഗർ, ഖമ്മം, നൽഗൊണ്ട, സൂര്യപേട്ട്, മുലുഗു, മഹ്ബൂബ് നഗർ തുടങ്ങിയ ജില്ലകളിൽ കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതുകൊണ്ട് എല്ലാ ജില്ലാ കളക്ടർമാരും ജാഗ്രത പാലിക്കണമെന്നും ജനങ്ങൾക്ക് വേണ്ട സഹായങ്ങൾ എത്രയും പെട്ടെന്ന് എത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു
ഇതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ തണുത്ത കുടിവെള്ളം ഉറപ്പാക്കാനും ഒ.ആർ.എസ് പാക്കറ്റുകളും മോരും വെള്ളവും വിതരണം ചെയ്യാനും അടിയന്തിര ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അത് പോലെ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഓരോ മണിക്കൂറിലും ജനങ്ങൾക്ക് ആവശ്യമായ ബോധവൽക്കരണ സന്ദേശങ്ങൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ചൂട് കൂടുന്ന സാഹചര്യത്തിൽ പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ എന്നിവർ പ്രത്യേക ശ്രദ്ധ പുലർത്തണം. അത്യാവിശ്യ സാഹചര്യങ്ങളിലല്ലാതെ രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയങ്ങളിൽ പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത്പോലെ പക്ഷികൾക്കും മൃഗങ്ങൾക്കും വേണ്ടിയും ഗ്രാമങ്ങളിലും നഗരങ്ങളിലും കുടിവെള്ളം പാത്രങ്ങളിൽ വെച്ചുകൊടുക്കാനുള്ള സൗകര്യങ്ങൾ ചെയ്യണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

