ഹൈദരാബാദ് (തെലങ്കാന): സൗദിയിൽ മരിച്ച പിതാവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മകൻ കേന്ദ്ര സർക്കാറിനെ സമീപിച്ചു. ഹൈദരാബാദ് സ്വദേശി മല്ലേശ് ബൈറയാണ് ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സഹായം തേടിയത്.
'എന്‍റെ പിതാവ് അബ്ദുൽ റഹ്മാൻ കഴിഞ്ഞ ആഗസ്ത് 30 നാണ് സൗദിയിൽ മരിച്ചത്. അദ്ദേഹം മതം മാറി മുസ് ലിമായ ആളാണ്. മരിച്ച് 15 ദിവസത്തിന് ശേഷമാണ് അദ്ദേഹം ജോലി ചെയ്ത സ്ഥാപനം ഞങ്ങളെ വിവരം അറിയിച്ചത്. 41 വർഷം അദ്ദേഹം ആ സ്ഥാപനത്തിൽ ജോലി ചെയ്തു. എന്നാൽ അവർ മൃതദേഹം നാട്ടിലേക്ക് അയക്കാതെ അവിടെ തന്നെ മറവ് ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നത് -മല്ലേശ് ബൈറ പറഞ്ഞു.
മൃതദേഹം നാട്ടിലെത്തിക്കണമെന്നും 41 വർഷ സർവീസ് കാലയളവിൽ കിട്ടാനുള്ള പണം തിരികെ ലഭിക്കാൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.