നവജാത ശിശുക്കൾക്ക് 'ശിശു ആധാറു'മായി തെലങ്കാന
text_fieldsഹൈദരാബാദ്: തെലങ്കാന സർക്കാർ ആശുപത്രികളിൽ നവജാത ശിശുക്കൾക്ക് ശിശു ആധാർ കാർഡ് വിതരണം തുടങ്ങി. ശിശുക്കൾക്കും തിരിച്ചറിയൽ കാർഡ് നൽകാൻ സഹായിക്കുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. തെലങ്കാനയിലെ നവജാത ശിശുക്കൾക്കായി തെലങ്കാന സർക്കാർ ശിശു ആധാർ കാർഡുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഗോൽക്കൊണ്ട ഏരിയ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് മസറുല്ല പറഞ്ഞു. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെയും ആരോഗ്യമന്ത്രി ഹരീഷ് റാവുവിന്റെയും കീഴിലുള്ള സർക്കാർ കുടുംബക്ഷേമ കമ്മീഷനാണ് കാർഡുകൾ നൽകുന്നത്.
ഇതിന് അമ്മയുടെ ആധാർ കാർഡും ആധാർ നമ്പറും നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇല്ലെങ്കിൽ പിതാവിന്റെ ആധാർ കാർഡും ഉപയോഗിക്കാം. "ഒരു കുട്ടി ജനിച്ച് 24 മണിക്കൂറിനുള്ളിൽ ഞങ്ങൾ ഇത് നൽകുന്നു. തെലങ്കാനയിലാണ് ഇത് ആദ്യമായി അവതരിപ്പിക്കുന്നത്. തെലങ്കാന സർക്കാരിനും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബക്ഷേമ കമ്മീഷണർക്കും ഞാൻ നന്ദി പറയുന്നു" -അദ്ദേഹം കൂട്ടിച്ചേർത്തു.
'ശിശു ആധാർ കാർഡ്' പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതായി ഗോൽക്കൊണ്ട ഏരിയ ആശുപത്രി ഡി.ഇ.ഒ സായിബാബ പറഞ്ഞു. സർക്കാർ ആശുപത്രികളിൽ മാത്രമാണ് ഇത് നടപ്പാക്കിയിരിക്കുന്നത്. കുഞ്ഞുങ്ങളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പ് ആധാർ കാർഡുകൾ വിതരണം ചെയ്യും. ആശുപത്രിയിലെ കുഞ്ഞിന്റെ അടുത്ത് ചെന്ന് അവരുടെ മുന്നിൽ വെച്ച് ആധാർ ഓൺലൈനായി അപേക്ഷിക്കുന്നു. മാതാപിതാക്കൾക്ക്15 ദിവസത്തിനുള്ളിൽ കാർഡ് ഓൺലൈനായി പരിശോധിച്ച് ഡൗൺലോഡ് ചെയ്യാം. 45 ദിവസത്തിനകം തപാൽ വഴി കാർഡ് ലഭിക്കും. പൈലറ്റ് പ്രോഗ്രാം എന്ന നിലയിൽ ആദ്യഘട്ടത്തിൽ 45 കേന്ദ്രങ്ങൾ സജ്ജീകരിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളും ആരംഭിച്ചു. നവംബർ മുതൽ ഈ സംരംഭത്തിന് കീഴിൽ ഇതിനകം 30 ആധാർ കാർഡുകൾ വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

