ഭൂമി കുംഭകോണക്കേസ്: തേജസ്വി യാദവ് സി.ബി.ഐക്ക് മുമ്പാകെ ഹാജരായി
text_fieldsന്യൂഡൽഹി: ഭൂമി കുംഭകോണക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഡൽഹി സി.ബി.ഐക്ക് മുമ്പാകെ ഹാജരായി. നേരത്തെ സി.ബി.ഐ അയച്ച മൂന്ന് സമ്മൻസും തേജസ്വി അവഗണിച്ചിരുന്നു. തുടർന്ന് തേജസ്വിയെ ഈ മാസം അറസ്റ്റ് ചെയ്യില്ലെന്ന് സി.ബി.ഐ ഹൈകോടതിയിൽ ഉറപ്പു നൽകിയതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ അദ്ദേഹം തയാറായത്. രാവിലെ 10.30 ഓടെ തേജസ്വി സി.ബി.ഐ ഹെഡ് ക്വാർട്ടേഴ്സിൽ എത്തി.
ബിഹാർ നിയമസഭാ സമ്മേളനം ഏപ്രിൽ അഞ്ചുവരെ നിശ്ചയിച്ചതിനാൽ ഇനി ചോദ്യം ചെയ്യിലിന് ഹാജരാകണമെങ്കിൽ കുറച്ച് സമയം ആവശ്യമാണെന്ന് തേജസ്വി അന്വേഷണ ഏജൻസിയെ അറിയിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.
ബിഹാറിൽ ചോദ്യം ചെയ്യാതെ, സി.ബി.ഐയുടെ ഡൽഹി ഓഫീസിലേക്ക് വിളിച്ചു വരുത്തുന്ന നടപടിയെ ചോദ്യം ചെയ്താണ് തേജസ്വി ഡൽഹി ഹൈകോടതിയെ സമീപിച്ചത്.
ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ, ഭൂമി കൈക്കൂലിയായി കൈപ്പറ്റി നിരവധി പേർക്ക് റെയിൽവേയിൽ ജോലി ശരിയാക്കി നൽകിയെന്നാണ് കേസ്. കേസിൽ ലാലു പ്രസാദ് യാദവിനൊപ്പം ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവരും പ്രതികളാണ്.
റാബ്രി ദേവി, ലാലു പ്രസാദ് യാദവ്, മിസ ഭാരതി എന്നിവരെ ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

