പശ്ചിമേഷ്യൻ സംഘർഷം: 200 ഓളം ഇന്ത്യൻ പൗരന്മാർ തിരിച്ചെത്തി
text_fieldsഅഹമ്മദാബാദ്: പശ്ചിമേഷ്യയിൽ സംഘർഷത്തിൽ വ്യോമാതിർത്തി നിയന്ത്രണങ്ങൾ തുടരുന്നതിനിടെ ജിദ്ദയിൽ നിന്നുള്ള ഇൻഡിഗോ വിമാനം 200 ഓളം ഇന്ത്യൻ പൗരന്മാരെ തിരിച്ചുകൊണ്ടുവന്നു. സുരക്ഷിതമായി എത്താൻ സൗകര്യമൊരുക്കിയതിന് ഇന്ത്യാ സർക്കാറിനോട് മടങ്ങിയെത്തിയവർ നന്ദി അറിയിച്ചു.
ഗുജറാത്തിലെ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങി. ജിദ്ദയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചയക്കാനുള്ള പ്രത്യേക ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു പ്രവർത്തനം. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനു ശേഷം കുടുംബങ്ങൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ വിമാനത്താവളത്തിൽ വൈകാരിക രംഗങ്ങൾ അരങ്ങേറി
മാതൃരാജ്യത്തേക്ക് മടങ്ങിയെത്താൻ വിമാനങ്ങൾ ക്രമീകരിച്ചു തന്ന സർക്കാരിനോട് ഞങ്ങൾ നന്ദി പറയുന്നു. എംബസി ഞങ്ങളെ വളരെയധികം സഹായിച്ചു. എങ്ങനെ വീട്ടിലേക്ക് മടങ്ങുമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. സർക്കാർ ഞങ്ങൾക്ക് നൽകിയ എല്ലാ പിന്തുണയ്ക്കും ഞങ്ങൾ വളരെ നന്ദിയുള്ളവരാണെന്ന് തിരിച്ചെത്തിയവർ പറഞ്ഞു.
അതേസമയം, എയർ ഇന്ത്യ, എമിറേറ്റ്‌സ് എന്നിവയുൾപ്പെടെയുള്ള മറ്റ് വിമാനക്കമ്പനികളും ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾക്ക് തുടക്കമിട്ടു. മാർച്ച് 2 ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലും പരിമിതമായ വിമാന പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി ദുബായ് വിമാനത്താവളങ്ങൾ സ്ഥിരീകരിച്ചു.
ഫെബ്രുവരി 28 നാണ് ഇറാനിൽ യു.എസിന്റെയും ഇസ്രായേലിന്റെയും ആക്രമണമുണ്ടായത്. ഇത് പിന്നീട് ഗൾഫ് മേഖലയിലേക്കും വ്യാപിക്കുകയായിരുന്നു. തുടർന്നാണ് വ്യോമാതിർത്തികൾ അടച്ചുപൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

