അടിച്ചൊതുക്കാൻ പൊലീസ്, ജന്തർ മന്തറിൽ വൻസംഘർഷം; സമരക്കാർ പാർലമെന്റിനടുത്തെത്തി, കണ്ണീർ വാതകം പ്രയോഗിച്ചു
text_fieldsന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച് ജനതാ പാർട്ടി (സി.ജെ.പി)യുടെ പാർലമെന്റ് മാർച്ചിന് നേരെ നടപടി ശക്തമാക്കി ഡൽഹി പൊലീസ്. സമരക്കാർ പാർലമെന്റിനടുത്തേക്ക് എത്തിയതോടെ കണ്ണീർ വാതകം പ്രയോഗിച്ചു. ലാത്തിവീശിട്ടും പിരിഞ്ഞുപോവാൻ തയ്യാറാവാതെ വിദ്യാർഥികളും യുവാക്കളും സമരവുമായി മുന്നോട്ടു നീങ്ങുകയായിരുന്നു. ഇതോടെ ജന്തർ മന്തർ സംഘർഷഭൂമിയായി മാറി. റെയ്സീനാ റോഡിലും സംഘർഷം ഉടലെടുത്തു. പ്രദേശത്തേക്ക് കൂടുതൽ സുരക്ഷാസേനയെ നിയോഗിച്ചു.സമരത്തെ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സും രംഗത്തെത്തി. പാർലമെന്റിന് പുറത്ത് സുരക്ഷ ശക്തമാക്കി. രാവിലെ ഒമ്പതു മുതൽ ജന്തർ മന്തറിൽ പ്രതിഷേധവും സംഘർഷവും ആരംഭിച്ചിരുന്നു.
നാലു ബാരിക്കേഡുകൾ സമരക്കാർ മറിച്ചിട്ടു. സംഘർഷത്തിനിടെ പ്രതിഷേധക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നിസ്സാര പരിക്കേറ്റു. സെൻട്രൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ മൊബൈൽ ഇന്റർനെറ്റും വിച്ഛേദിച്ചു. ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ സമരം തുടരുമെന്നാണ് സി.ജെ.പി നിലപാട്. അതിനിടെ കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ സി.ജെ.പി നേതാക്കളുമായി ചർച്ച നടത്തുകയാണ്. അമിത് ഷാ ധർമേന്ദ്ര പ്രധാനുമായും ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം.
പാർലമെന്റ് മാർച്ചിനോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർഥികളാണ് ഡൽഹിയിലെത്തിയത്. പൊലീസ് നടപടിക്കിടയിലും പിന്തിരിയാതെ ജന്തർ മന്തറിൽ തുടരുകയാണ് വിദ്യാർഥികൾ. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും വിദ്യാർഥികളും യുവാക്കളും ഡൽഹിയിൽ എത്തിയിട്ടുണ്ട്. പൊലീസ് ബാരിക്കേഡ് മറികടന്ന് പല വഴികളിലൂടെയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ജന്തർ മന്തറിലേക്കെത്തുന്നത്. മാർച്ചിന് പൊലീസ് അനുമതി നൽകിയിരുന്നില്ല.പാർലമെന്റ് മാർച്ചിനോടനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ഉൾപ്പെടെ ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധം തുടരുന്നത്. പാർലമെന്റിൽ വർഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസമാണ് സി.ജെ.പി പാർലമെന്റ് മാർച്ച് നടത്തുന്നത്. സി.ജെ.പിയുടെ സമരത്തിൽ പങ്കാളിയായി നിരാഹാര സമരം തുടരുന്ന സോനം വാങ്‌ചുക്കിനെ കഴിഞ്ഞ ദിവസം പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലും വാങ്‌ചുക് സമരം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

