ലോക്സഭ തെരഞ്ഞെടുപ്പ്: തെലങ്കാനയിൽ മത്സരിക്കില്ലെന്ന് ടി.ഡി.പി
text_fieldsഹൈദരാബാദ്: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ മത്സരിക്കില്ലെന്ന് തെലുങ്ക് ദേശം പാർട്ടി. തെരഞ്ഞെടുപ്പിൽ ആരെ പിന്തുണക്കണമെന്നതിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും തെലുങ്ക് ദേശം പാർട്ടി അറിയിച്ചു. അയൽ സംസ്ഥാനമായ ആന്ധ്രപ്രദേശിൽ എൻ.ഡി.എ മുന്നണിയുടെ ഭാഗമാണ് പാർട്ടിയെന്ന് മുതിർന്ന നേതാവ് പ്രതികരിച്ചു.
ജൂണിലോ ജൂലൈയിലോ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ടി.ഡി.പി വീണ്ടും രാഷ്ട്രീയ ഇന്നിങ്സിന് തുടക്കമിടുമെന്ന് വക്താവ് ജ്യോത്സന തിരുനാഗരി പറഞ്ഞു. ഇപ്പോൾ എൻ.ഡി.എയുടെ ഭാഗമാണ് ഞങ്ങൾ. തെലങ്കാനയിൽ ആരെ പിന്തുണക്കണമെന്നതിൽ പാർട്ടിയുടെ മുതിർന്ന നേതൃത്വം തീരുമാനമെടുക്കുമെന്നും അവർ വ്യക്തമാക്കി.
ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ടി.ഡി.പി ഇപ്പോൾ കടന്നുപോകുന്നത്. ആന്ധ്രപ്രദേശ് പൊലീസ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തതോടെയാണ് പാർട്ടിയുടെ കഷ്ടകാലം തുടങ്ങിയത്. അറസ്റ്റിന് പിന്നാലെ കഴിഞ്ഞവർഷം തെലങ്കാനയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് അവർ തീരുമാനമെടുത്തിരുന്നു.
പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി വിട്ട് ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്രസമിതിയിൽ ചേർന്നതും തിരിച്ചടിയായി. 2018ലെ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ തെലങ്കാനയിൽ വിജയിക്കാൻ അവർക്ക് സാധിച്ചിരുന്നു. കോൺഗ്രസുമായും സി.പി.ഐയുമായും സഖ്യമുണ്ടാക്കിയാണ് അന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

