ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ കുറ്റക്കാരൻ; വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ബോംബെ ഹൈകോടതി റദ്ദാക്കി
text_fieldsമുംബൈ: ബലാത്സംഗ കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാലിന് തിരിച്ചടി. കേസിൽ വെറുതെവിട്ട ഗോവയിലെ വിചാരണ കോടതി വിധി ബോംബെ ഹൈകോടതി റദ്ദാക്കി.
ലൈംഗികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി സഹപ്രവർത്തക നൽകിയ പരാതിയിൽ 2021ൽ വിചാരണ കോടതി തേജ്പാലിനെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ ഗോവ സർക്കാർ നൽകിയ അപ്പീലിലാണ് ബോംബെ ഹൈകോടതിയുടെ ഗോവ ബെഞ്ച് തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസിൽ വിശദവാദം കേട്ട ശേഷമാണ് ജസ്റ്റിസുമാരായ ഡോ. നീല ഗോഖലെ, അമിത് ജാംസണ്ഡേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഗോവ സർക്കാറിനായി ഹാജരായത്.
2013 നവംബറിൽ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന തിങ്ക് ഫെസ്റ്റിനിടെ ലിഫ്റ്റിൽ വെച്ച് മുതിർന്ന മാധ്യമപ്രവർത്തകനായ തേജ്പാൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പത്രാധിപ സമിതി അംഗമായിരുന്ന യുവതിയുടെ പരാതി. 2017ൽ മാപ്സ കോടതിയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. തുടർന്ന് 2021ൽ തേജ്പാലിനെ കോടതി വെറുതെവിട്ടു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ ഹൈകോടതിയെ സമീപിച്ചത്.
താൻ ഒരു ഇരയാണെന്ന് അവകാശപ്പെട്ട തേജ്പാൽ, ഉത്തരവിനെതിരെ അപ്പീൽ നൽകാൻ സമയം വേണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. തനിക്ക് 62 വയസ്സായി, ഭാര്യയുണ്ട്, ദയ കാണിക്കണമെന്നും തേജ്പാൽ കോടതിയോട് അഭ്യർഥിച്ചു. ഉച്ചക്കുശേഷം ഹൈകോടതി ശിക്ഷ വിധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

