'വിജയം അെല്ലങ്കിൽ മരണം' -കിസാൻ പരേഡിൽ മാറ്റമില്ല
text_fieldsന്യൂഡൽഹി വിജ്ഞാൻ ഭവനിൽ സർക്കാറുമായി നടന്ന എട്ടാം വട്ട ചർച്ചയിൽ ‘വിജയം
അല്ലെങ്കിൽ മരണം’ എന്ന് പഞ്ചാബിയിൽ എഴുതിക്കാണിക്കുന്ന നേതാവ്
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരും കേന്ദ്ര സർക്കാറുമായി നടത്തിയ എട്ടാം വട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. നിയമങ്ങൾ പിൻവലിക്കാതെ മടങ്ങില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തിലെ കിസാൻ പരേഡുമായി മുന്നോട്ടുപോകുമെന്ന് അവർ അറിയിച്ചു. ജനുവരി 15ന് ഒമ്പതാം വട്ട ചർച്ചക്കുള്ള സർക്കാറിെൻറ ക്ഷണം സ്വീകരിക്കണമോ എന്ന് 11ന് തീരുമാനിക്കുമെന്നും പറഞ്ഞു.
'വിജയം; അല്ലെങ്കിൽ മരണം' എന്ന പ്ലക്കാർഡുമായി ചർച്ചക്കെത്തിയ കർഷകർ നിയമം പിൻവലിക്കുന്ന തീരുമാനമില്ലാത്തതിൽ പ്രതിഷേധിച്ച് മൗനം ഭജിച്ചു. തുടർന്ന് ഇരുകൂട്ടരും വാഗ്വാദവുമുണ്ടായി. ഇൗ മാസം 11ന് സുപ്രീംകോടതി കേസ് പരിഗണിക്കുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയപ്പോൾ 'അതിന് ഞങ്ങളാരും കോടതിയിൽ പോയിട്ടില്ലല്ലോ' എന്നായിരുന്നു കർഷകരുടെ മറുപടി.
അത് തങ്ങളുടെ പണിയല്ല. നിയമംതന്നെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന തങ്ങൾ നിയമത്തിെൻറ സാധുത പരിശോധിക്കേണ്ട കാര്യമെന്താണെന്നും അവർ ചോദിച്ചു. കാർഷിക നിയമങ്ങൾ പഞ്ചാബിനും ഹരിയാനക്കും മാത്രമുണ്ടാക്കിയതല്ലെന്ന് സർക്കാർ പ്രതിനിധികൾ ചർച്ചയിൽ പറഞ്ഞു. കർഷകരുമായി വിജ്ഞാൻ ഭവനിൽ ചർച്ച നടത്തുന്നതിെൻറ തലേന്ന് പിന്നാമ്പുറത്തുകൂടി സിഖ് മതപുരോഹിതനെ മധ്യസ്ഥനാക്കി കർഷക സമരം തീർക്കാൻ കേന്ദ്ര സർക്കാർ നടത്തിയ നീക്കം പൊളിഞ്ഞിരുന്നു.
നിയമങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ചർച്ചക്കു ശേഷം പറഞ്ഞു. നിയമം പിൻവലിക്കുകയല്ലാതെ മറ്റെന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് കർഷക നേതാക്കൾ പറഞ്ഞത്. അതിനാൽ, 15ന് വീണ്ടും ചർച്ച നടത്താമെന്ന് പറഞ്ഞ് എട്ടാം വട്ട ചർച്ച അവസാനിപ്പിച്ചുവെന്നും തോമർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

