ഗുജറാത്തിൽ ടാങ്കറും ബസ്സും കൂട്ടിയിടിച്ച് തീപിടിത്തം: നാല് മരണം, പത്തുപേർക്ക് പരിക്ക്
text_fieldsഗുജറാത്ത്: സുരേന്ദ്രനഗർ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ നാല് യാത്രക്കാർ മരിച്ചു. ഏകദേശം 40 യാത്രക്കാരുമായി പോയിരുന്ന സ്വകാര്യ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. പുലർച്ചെ 2:30യോടെ ചോറ്റില-രാജ്കോട്ട് ദേശീയ പാതയിൽ സങ്കാനി ഗ്രാമത്തിന് സമീപമാണ് അപകടം നടന്നതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്.എസ്. ഭദോരിയ അറിയിച്ചു.
അഹമ്മദാബാദിൽ നിന്ന് രാജ്കോട്ടിലേക്ക് പോവുകയായിരുന്നു ബസ്. ടാങ്കറിന്റെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനത്തിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഇടിയുടെ ആഘാതത്തിൽ നിമിഷങ്ങൾക്കകം ഇരു വാഹനങ്ങൾക്കും തീപിടിച്ചു. ടാങ്കറിൽ എന്ത് വസ്തുവായിരുന്നു കൊണ്ടുപോയിരുന്നതെന്ന് വ്യക്തമായിട്ടില്ല. വൻ സ്ഫോടനത്തോടെയാണ് തീ പടർന്നത്. ഉറക്കത്തിലായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും നാലുപേർക്ക് ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ പത്തോളം പേരെ ഉടൻ തന്നെ രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

