മോദിക്കെതിരെ ഗാനം: തമിഴ് ആക്ടിവിസ്റ്റ് ഗായകൻ കോവൻ അറസ്റ്റിൽ
text_fieldsചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗാനം ആലപിച്ചതിന് തമിഴ് നാടോടി ഗായകനും ആക്ടിവിസ്റ്റുമായ കോവനെ(എസ്.ശിവദാസ്) പോലീസ് അറസ്റ്റ് ചെയ്തു. കാവേരി പ്രശ്‌നത്തില്‍ ബി.ജെ.പിയുടെ രാഷ്ട്രീയത്തെ പരിഹസിച്ചുകൊണ്ടുള്ള കോവന്‍റെ ഗാനമാണ് ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തെയും കോവന്‍ ഗാനത്തിലൂടെ പരിഹസിച്ചിരുന്നു.
പാദുകങ്ങള്‍ പൂജിച്ച് ഭരണം നടത്തുന്ന കഥ രാമായണത്തിലാണുള്ളത്. തമിഴ്‌നാട്ടിലും മോദിയുടെ രണ്ട് ചെരിപ്പുകളാണ് ഭരണം നടത്തുന്നത് എന്നായിരുന്നു കോവന്‍റെ പാട്ടിന്‍റെ ഉള്ളടക്കം. ബി.ജെ.പി യൂത്ത് വിങ് സെക്രട്ടറി എന്‍.ഗൗതം നല്കിയ പരാതിയിലാണ് അറസ്റ്റ്. മനപൂര്‍വ്വമായ വ്യക്തിഹത്യ, പ്രകോപനപരമായ പെരുമാറ്റം തുടങ്ങിയവയാണ് കോവനെതിരെയുള്ള കുറ്റങ്ങൾ.
ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി നടത്തിയ രഥയാത്രയില്‍ പങ്കെടുത്താണ് കോവന്‍ പാട്ട് പാടിയത്. ഈ ദൃശ്യങ്ങള്‍ യൂട്യൂബിലൂടെ നിരവധി പേര്‍ പങ്കുവെച്ചിരുന്നു. സദ്ഗുരു ജഗ്ഗി വാസുദേവ് പാട്ടിനൊത്ത് നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.
മുഖ്യമന്ത്രിയായിരുന്ന ജയലളിയെ വിമര്‍ശിച്ചതിന് 2015ല്‍ കോവനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 56 വയസ്സുള്ള കോവന്‍റെ യഥാർപേര് ശിവദാസ് എന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
