വർഷത്തിൽ മൂന്ന് സൗജന്യ എൽ.പി.ജി സിലിണ്ടറുകൾ, സ്ത്രീകൾക്ക് കൂടുതൽ ബസുകളിൽ സൗജന്യയാത്ര; തമിഴ്നാട്ടിൽ വൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ
text_fieldsചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ വൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തെ സാധാരണക്കാരായ കുടുംബങ്ങൾക്കും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും വലിയ ആശ്വാസം നൽകുന്ന ഒന്നിലധികം പുതിയ പദ്ധതികളാണ് അദ്ദേഹം സഭയിൽ ഔദ്യോഗികമായി അവതരിപ്പിച്ചത്.
പുതിയ പ്രഖ്യാപനങ്ങളുടെ ഭാഗമായി, പ്രതിവർഷം 2.5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് വർഷത്തിൽ മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ‘അന്നപൂരണി സൂപ്പർ സിക്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ഏകദേശം 1.30 കോടി കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിലൂടെ വരുന്ന ഭീമമായ തുക സർക്കാർ ഖജനാവിൽ നിന്നായിരിക്കും വഹിക്കുക.
ഉപഭോക്താക്കൾ സിലിണ്ടർ വാങ്ങി പണം നൽകിയ ശേഷം, ആ തുക നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തിരികെ നിക്ഷേപിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അടുത്ത വർഷം ജനുവരിയിൽ പൊങ്കൽ തിരുനാൾ മുതൽ ഈ പദ്ധതി നിലവിൽ വരും. ഇതിനായി സംസ്ഥാന സർക്കാർ പ്രതിവർഷം ഏകദേശം 4,000 കോടി രൂപയാണ് മാറ്റിവെക്കുന്നത്.
ഇതിനുപുറമെ, ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെ യാത്ര സൗജന്യമാക്കിക്കൊണ്ടും മുഖ്യമന്ത്രി ഉത്തരവിട്ടു. സ്ത്രീകൾക്കായുള്ള ‘വെട്രി പയന തിട്ടം’ എന്ന സൗജന്യ ബസ് യാത്രാ പദ്ധതിയുടെ വ്യാപ്തിയും വിപുലീകരിച്ചിട്ടുണ്ട്. സാധാരണ ബസുകൾക്ക് പുറമെ എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്സ് സർവീസുകൾ, ജില്ലകൾ തമ്മിൽ സർവീസ് നടത്തുന്ന ദീർഘദൂര ബസുകൾ എന്നിവയിലും സ്ത്രീകൾക്ക് ഇനി മുതൽ സൗജന്യമായി യാത്ര ചെയ്യാം. ഒക്ടോബർ 2 ഗാന്ധിജയന്തി മുതൽ ഈ പദ്ധതി നിലവിൽ വരും.
അതേസമയം, ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച പരംപൂർ വിമാനത്താവള പദ്ധതിക്കെതിരെയുള്ള തന്റെ നിലപാടും മുഖ്യമന്ത്രി ആവർത്തിച്ചു വ്യക്തമാക്കി. പദ്ധതി മൂലം കിടപ്പാടവും കൃഷിഭൂമിയും നഷ്ടപ്പെടുന്ന സാധാരണക്കാരായ ജനങ്ങൾക്കൊപ്പമാണ് താൻ ഉറച്ചുനിൽക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കർഷകരെയും നാട്ടുകാരെയും കുടിയൊഴിപ്പിക്കാത്ത മറ്റ് അനുയോജ്യമായ സ്ഥലങ്ങൾ വിമാനത്താവളത്തിനായി ബദലായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് ബദലായി ചെന്നൈ മീനംപാക്കം വിമാനത്താവളത്തിൽ പുതിയ അഞ്ചാമത്തെ ടെർമിനൽ നിർമിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

