തൃഷക്കെതിരായ ദ്വയാർഥ പരാമർശം: ഉദയനിധി സ്റ്റാലിൻ പൊലീസ് കസ്റ്റഡിയിൽ, പ്രതിഷേധവുമായി ഡി.എം.കെ
text_fieldsചെന്നൈ: കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ, നടി തൃഷക്കെതിരെ നടത്തിയ ദ്വയാർഥ പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ പൊലീസ് കസ്റ്റഡിയിൽ. സ്ത്രീയെ അപമാനിക്കുന്നതും അശ്ലീല സൂചനകൾ ഉൾക്കൊള്ളുന്നതുമായ പരാമർശം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മുൻകൂർ ജാമ്യം തേടി സ്റ്റാലിൻ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു. പരാതിയെ തുടർന്ന് തഞ്ചാവൂർ പൊലീസ് ആറ് വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് ഫയൽ ചെയ്തതിന് പിന്നാലെ ഉദയനിധിയുടെ വസതിക്ക് പുറത്ത് പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. വീട്ടിൽനിന്നാണ് ഉദയനിധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, വിവാദം ഉയർന്നതോടെ താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
ഉദയനിധിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ ഡി.എം.കെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് വാഹനം തടഞ്ഞു. ഉദയനിധിയുടെ വസതിക്ക് പുറത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പൊലീസും ഡി.എം.കെ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
കാവേരി ജലവിഹിത പ്രശ്നവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിക്കിടെയാണ് സംഭവം. കാവേരി വിഷയത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് മിണ്ടുന്നില്ലെന്നും അദ്ദേഹത്തിന് ആകെയുള്ള ജോലി ഡി.എം.കെക്കെതിരെ കള്ളക്കേസെടുക്കുന്നതാണെന്നും ഉദയനിധി പറഞ്ഞപ്പോൾ പ്രവർത്തകർ ‘തൃഷ, തൃഷ’ എന്ന് കൂട്ടത്തോടെ വിളിച്ചതോടെ പ്രസംഗം നിർത്തിയ ശേഷം ഉദയനിധി നടത്തിയ പരാമർശമാണ് വിവാദമായത്.
പരാമർശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധം ഉയർന്നു. സംഭവം വിവാദമായതോടെ, ദ്വയാർഥ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കടന്നാക്രമിച്ച് ടി.വി.കെ, ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. ഉദയനിധി സ്ത്രീകളെ അപമാനിച്ചുവെന്നും മാപ്പ് പറയണമെന്നും ടി.വി.കെ ആവശ്യപ്പെട്ടു. ദേശീയ വനിതാ കമീഷന് പരാതിയും നൽകി.
രാഷ്ട്രീയ പ്രസംഗങ്ങളുടെ നിലവാരം താഴ്ത്തിയെന്നും പരാമർശങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി ടി.വി.കെ നേതാവ് ആധവ് അർജുന ഉദയനിധിയെ ‘അശ്ലീല നിധി’ എന്ന് വിളിച്ചു. ഡി.എം.കെ നേതാവ് അണ്ണാദുരൈ കെട്ടിപ്പടുത്ത പ്രസ്ഥാനത്തെ ‘അശ്ലീല ഭാഷയിലൂടെയും ദ്വയാർഥ പ്രസംഗങ്ങളിലൂടെയും’ നശിപ്പിക്കുകയാണെന്നും ആധവ് അർജുന പറഞ്ഞു. ‘അണ്ണാ എന്ന മഹാനായ പണ്ഡിതൻ തന്റെ തമിഴ് പാണ്ഡിത്യത്താൽ കെട്ടിപ്പടുത്ത പ്രസ്ഥാനത്തെ ഇന്ന് തന്റെ അശ്ലീല ഭാഷയും ദ്വയാർഥ പ്രസംഗങ്ങളും കൊണ്ട് ‘അശ്ലീല നിധി’ നശിപ്പിക്കുകയാണ്’ -ആധവ് അർജുന ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
ബി.ജെ.പി മുൻ തമിഴ്‌നാട് പ്രസിഡന്റ് കെ. അണ്ണാമലൈയും ഉദയനിധിയുടെ പ്രസംഗത്തെ പരിഹസിച്ചു. കൂടാതെ, അശ്ലീല പരാമർശത്തിൽ നിരുപാധികം മാപ്പ് പറയാൻ ഉദയനിധി ബാധ്യസ്ഥനാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഖുഷ്ബു സുന്ദർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

