സീറ്റുകൾ വെട്ടിക്കുറക്കാൻ അംഗീകരിക്കില്ല; കേന്ദ്ര സർക്കാരിനെതിരെ ശക്തമായ നിലപാടുമായി തമിഴ്‌നാട്
text_fieldsചെന്നൈ: സംസ്ഥാനത്തെ ബാധിക്കുന്ന മണ്ഡല പുനർനിർണയ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി തമിഴ്‌നാട് സർക്കാർ. ഇത് സംബന്ധിച്ച് നിയമസഭയിൽ പ്രമേയം പാസാക്കുമെന്ന് സർവ്വകക്ഷി യോഗത്തിന് ശേഷം തീരുമാനമായി. മുഖ്യമന്ത്രി സി. ജോസഫ് വിജയ്ന്റെ നേതൃത്വത്തിൽ എം.പിമാരുടെയും വിവിധ കക്ഷി നേതാക്കളുടെയും പങ്കാളിത്തത്തോടെ നടന്ന യോഗത്തിലാണ് നിർണായക തീരുമാനം എടുത്തത്.
കുറഞ്ഞത് 40-50 വർഷത്തേക്കെങ്കിലും ജനപ്രതിനിധികളുടെ സീറ്റുകളുടെ എണ്ണത്തിൽ യാതൊരു മാറ്റവും വരുത്താൻ സംസ്ഥാനത്തിന് കഴിയില്ലെന്നും, അതിനാൽ പുനർനിർണയ പ്രക്രിയയോട് യോഗം ഒറ്റക്കെട്ടായി ‘ഇല്ല’എന്ന് വ്യക്തമാക്കിയതായും വൃത്തങ്ങൾ അറിയിക്കുന്നു.
ഞങ്ങൾ പുനർനിർണയത്തെ പിന്തുണയ്ക്കില്ല. ഈ സർവ്വകക്ഷി യോഗം വിളിച്ചുകൂട്ടിയതിലൂടെ മുഖ്യമന്ത്രി വിജയ് മികച്ചൊരു ചുവടുവെപ്പാണ് നടത്തിയിരിക്കുന്നത്. പുനർനിർണയം നടപ്പിലായാൽ ജനാധിപത്യം അതിന്റെ യഥാർഥ അർത്ഥത്തിൽ നിലനിൽക്കില്ല എന്ന് കോൺഗ്രസ് എം.പി ജ്യോതിമണി വ്യക്തമാക്കി. തമിഴ്‌നാട് ജനതയുടെ താൽപര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിൽ മുഖ്യമന്ത്രി പ്രതിജ്ഞാബദ്ധനാണെന്നും അവർ കൂട്ടിച്ചേർത്തു.
നിലവിലുള്ള സ്ഥിതി തുടരണമെന്നും യാതൊരു മാറ്റവും അംഗീകരിക്കില്ലെന്നുമാണ് നേതാക്കളുടെ പൊതുവായ നിലപാട്. ഭരണകക്ഷിയായ ടി.വി.കെ സഖ്യത്തിലെ കോൺഗ്രസ്, വി.സി.കെ, എം.ഡി.എം.കെ, ഐ.യു.എം.എൽ എന്നീ കക്ഷികളും, സി.പി.ഐ, സി.പി.എം തുടങ്ങിയ സൗഹൃദ കക്ഷികളും യോഗത്തിൽ പങ്കെടുത്തു. ആകെ 19 എം.പിമാരാണ് യോഗത്തിൽ സംബന്ധിച്ചത്.
അതേസമയം, എം.പിമാരുടെ ഈ കൂടിയാലോചന യോഗം പ്രതിപക്ഷമായ ഡി.എം.കെ ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രി വിജയ്ന്റെ മുൻഗണനകളെ ചോദ്യം ചെയ്ത ഡി.എം.കെ ഉപജനറൽ സെക്രട്ടറി കനിമൊഴി കരുണാനിധി, കർണാടകയുടെ നിർദ്ദിഷ്ട മേക്കെദാട്ടു അണക്കെട്ടിനെതിരെ നടപടിയെടുക്കാൻ വിജയ് തയ്യാറുണ്ടോ എന്ന് വെല്ലുവിളിച്ചു. ആറ് തവണ തമിഴ്‌നാട് ഭരിച്ചിട്ടുള്ളതും സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്കായി പ്രമുഖ നേതാക്കൾ ബലിദാനം ചെയ്തിട്ടുള്ളതുമായ ഒരു പാർട്ടി യോഗത്തിൽ നിന്ന് വിട്ടുനിന്നത് നിർഭാഗ്യകരമാണെന്നാണ് ഇതിനോട് വിജയ് പ്രതികരിച്ചത്.
ലോക്‌സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 543 ആയും തമിഴ്‌നാട്ടിലെ സീറ്റുകൾ 39 ആയും സ്ഥിരമായി മരവിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുമെന്ന് യോഗം തീരുമാനിച്ചു. എന്നാൽ, പാർലമെന്റിന്റെ നിലവിലെ സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ കൊണ്ടുവരാനുള്ള പദ്ധതിയോ നിലവിലുള്ള നിയമം ഭേദഗതി ചെയ്യാനുള്ള ആശയമോ കേന്ദ്ര സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
സംസ്ഥാനത്തിന്റെ പാർലമെന്റിലെ പ്രാതിനിധ്യം കുറക്കുന്നതോ അവകാശങ്ങളെ ബാധിക്കുന്നതോ ആയ യാതൊരു പുനർനിർണയ ഫോർമുലയെയും ഡി.എം.കെ എതിർക്കുമെന്ന് കനിമൊഴി വ്യക്തമാക്കി. മുൻകാല സർവ്വകക്ഷി യോഗങ്ങളിലും കോൺഗ്രസ്, സി.പി.ഐ, സി.പി.എം, വി.സി.കെ, ഐ.യു.എം.എൽ തുടങ്ങിയ കക്ഷികൾ സമാനമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

