ബസിൽ പാട്ടും റീലും ഉച്ചത്തിൽ വേണ്ട; 1000 രൂപ വരെ പിഴ ഈടാക്കാൻ തമിഴ്നാട് സർക്കാർ
text_fieldsപ്രതീകാത്മക ചിത്രം
ചെന്നൈ : പൊതുഗതാഗത യാത്രയ്ക്കിടെ ഹെഡ്‌ഫോൺ ഉപയോഗിക്കാതെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകേൾക്കുന്നതിനും റീൽസ് കാണുന്നതിനും എതിരെ കർശന നടപടിയുമായി തമിഴ്‌നാട് സർക്കാർ. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരിൽ നിന്ന് 1000 രൂപ വരെ പിഴ ഈടാക്കുമെന്ന് ഗതാഗത സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. യാത്രയ്ക്കിടെ മറ്റുള്ളവർക്ക് ശല്യമാകാതിരിക്കാൻ യാത്രക്കാർ നിർബന്ധമായും ഹെഡ്‌ഫോൺ ഉപയോഗിക്കണമെന്നാണ് പുതിയ നിർദ്ദേശം.
സംസ്ഥാനത്തെ 20,000-ത്തോളം വരുന്ന സർക്കാർ ബസുകളിൽ ഈ പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കും. ഇതിന്റെ ഭാഗമായി ബസുകൾക്കുള്ളിൽ മൂന്ന് മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിക്കും. സഹയാത്രികരെ ബഹുമാനിക്കണമെന്നും ശാന്തമായ അന്തരീക്ഷം സുരക്ഷിത യാത്രയ്ക്ക് അത്യന്താപേക്ഷിതമാണെന്നുമുള്ള സന്ദേശങ്ങൾ ഈ സ്റ്റിക്കറുകളിൽ ഉണ്ടാകും. ബസിൽ ഉറക്കെ പാട്ടുവെക്കുന്നതിനും കർശന വിലക്കുണ്ട്. ഡ്യൂട്ടി സമയത്ത് ജീവനക്കാർ ഈ മാർഗ്ഗനിർദ്ദേശങ്ങൾ യാത്രക്കാർക്ക് വിശദീകരിച്ചു നൽകണമെന്നും, ശല്യമുണ്ടാക്കുന്ന സന്ദർഭങ്ങളിൽ ജീവനക്കാർ ഉടനടി ഇടപെടണമെന്നും ഉത്തരവിലുണ്ട്. യാത്രക്കാരുടെ ദീർഘകാലമായുള്ള പരാതി പരിഗണിച്ചുകൊണ്ടുള്ള സർക്കാരിന്റെ ഈ തീരുമാനത്തെ വലിയ തോതിൽ പൊതുജനങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

