സി.എ.എ വിരുദ്ധ പ്രക്ഷോഭകർക്കെതിരെയുള്ള കേസുകൾ തമിഴ്നാട് റദ്ദാക്കി
text_fieldsതെങ്കാശി(തമിഴ്നാട്): പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്തവർക്കെതിരെയെടുത്ത കേസുകൾ റദ്ദാക്കുന്നതായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. തെങ്കാശി കടയനെല്ലൂരിൽ തെരെഞ്ഞടുപ്പ് പ്രചാരണയോഗത്തിലാണ് എ.ഐ.എ.ഡി.എം.കെ മുഖ്യമന്ത്രി പളനിസ്വാമി പ്രഖ്യാപനം നടത്തിയത്. തമിഴ്നാട്ടിൽ ബി.ജെ.പിയുടെ മുഖ്യസഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കേസുകൾ എഴുതിത്തള്ളണമെന്നും പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്നും ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ നിരന്തരം ആവശ്യപ്പെടുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
മുഖ്യമന്ത്രി പറയുന്നതനുസരിച്ച് 1500 ഒാളം കേസുകളാണ് തമിഴ്നാട്ടിൽ പൗരത്വ പ്രക്ഷോഭകർക്കെതിരെ ചുമത്തിയിട്ടുള്ളത്. പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തുകയോ അക്രമമുണ്ടാക്കുകയോ ചെയ്ത സംഭവങ്ങളിലൊഴികെയുള്ള മുഴുവൻ കേസുകളും റദ്ദാക്കിയെന്നാണ് എടപ്പാടി പളനിസ്വാമി പറഞ്ഞത്.
കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗണിൽ നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെ ചുമത്തിയ കേസുകളും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാഹന പരിശോധന നടത്തിയും മറ്റുമായി പത്തു ലക്ഷത്തോളം കേസുകൾ ലോക്ഡൗൺ ലംഘനത്തിൽ പൊലീസ് ചാർജ് ചെയ്തിരുന്നുവെന്നും അവയിൽ പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തുകയോ അക്രമമുണ്ടാക്കുകയോ ചെയ്ത സംഭവങ്ങളിലൊഴികെയുള്ള മുഴുവൻ കേസുകളും റദ്ദാക്കിയെന്നും മുഖ്യമന്ത്രി എടപ്പാടി പറഞ്ഞു.
ജനങ്ങളുടെ ക്ഷേമം മുൻ നിർത്തിയാണ് കേസുകൾ റദ്ദാക്കുന്നതെന്നും വെള്ളിയാഴ്ച നടന്ന യോഗത്തിൽ എടപ്പാടി അറിയിച്ചു. കൂടങ്കുളം ആണവ പ്ലാന്‍റിനെതിരെ സമരം ചെയ്തവർക്കെതിരെ ചുമത്തിയ കേസുകൾ റദ്ദാക്കുന്നത് സർക്കാറിന്‍റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി എടപ്പാടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.