തമിഴ്നാടും ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്; കനത്ത സുരക്ഷയിൽ വോട്ടെടുപ്പ് തുടങ്ങി
text_fieldsചെന്നൈ / കൊൽക്കത്ത: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുമ്പോൾ, ബംഗാളിൽ ആദ്യഘട്ട പോളിങാണ് ഇന്ന് നടക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഇരു സംസ്ഥാനങ്ങളിലും കേന്ദ്ര സേനയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി അഞ്ച് കോടി 73 ലക്ഷം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. ആകെ 4023 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. പ്രധാന രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും വോട്ട് രേഖപ്പെടുത്താനായി രാവിലെ തന്നെ ബൂത്തുകളിലെത്തും.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ടി.വി.കെ പ്രസിഡന്റ് വിജയ്, കേന്ദ്രമന്ത്രി എൽ. മുരുകൻ തുടങ്ങിയവർ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തും.
ജനികാന്ത്, കമൽഹാസൻ, അജിത്ത്, തൃഷ, സംഗീതജ്ഞൻ ഇളയരാജ എന്നിവരും ചെന്നൈയിലെ വിവിധ ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തും.
എ.ഐ.എ.ഡിഎം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി സേലത്തും, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ കോയമ്പത്തൂരിലും സമ്മതിദാനാവകാശം വിനിയോഗിക്കും.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 73.63 ശതമാനം പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇത്തവണ അത് മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
പശ്ചിമ ബംഗാളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. സംഘർഷ സാധ്യതകൾ നിലനിൽക്കുന്നതിനാൽ വലിയ തോതിലുള്ള സുരക്ഷാ സജ്ജീകരണങ്ങളാണ് ബംഗാളിൽ ഒരുക്കിയിരിക്കുന്നത്.ബംഗാൾ വികാരം ഉയർത്തിപ്പിടിച്ച് മുഖ്യമന്ത്രി മമത ബാനർജിയും അഭിഷേക് ബാനർജിയും നടത്തിയ വൻ റാലികൾ വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് തൃണമൂൽ കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി നടത്തിയ പ്രചാരണങ്ങൾ പാർട്ടിക്ക് വലിയ മേൽക്കോയ്മ നൽകുമെന്നാണ് ബി.ജെ.പി ക്യാമ്പിന്റെ പ്രതീക്ഷ.വൈകുന്നേരംവരെ നീളുന്ന വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സി.ആർ.പി.എഫ്, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, എൻ.എസ്.ജി അസം റൈഫിൾസ് എന്നീ സേനകളിൽ നിന്നായി 2.4ലക്ഷം പേരടങ്ങുന്ന 2,407 കമ്പനിയെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. വംശീയ കലാപം നിയന്ത്രിക്കാൻ മണിപ്പൂരിൽ നിയോഗിച്ചതിന്റെ എട്ടിരട്ടി വരുമിത്.
അക്രമ സാധ്യതകൾ തടഞ്ഞ് വോട്ടർമാരിൽ ആത്മവിശ്വാസം വളർത്താനും ക്രമസമാധാനം ഉറപ്പാക്കാനുമാണിതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരിക്കുമ്പോൾ, ബംഗാളിൽ കേന്ദ്രം നടത്തുന്ന കടന്നു കയറ്റമാണെന്ന് രാജ്യസഭാംഗവും സംസ്ഥാനത്തെ മുൻ മുഖ്യതെരഞ്ഞെടുപ്പ് കമീഷനറുമായ ജവഹർ സിർകാർ കുറ്റപ്പെടുത്തുന്നു.
ഏറ്റവുമധികം ആളുകളുടെ പേരുകൾ നീക്കിയ ന്യൂനപക്ഷ ജില്ലയായ മുർഷിദാബാദിലാണ് ഏറ്റവും കൂടിയ സേനാ വിന്യാസം-31600 സേനാംഗങ്ങളാണ് ഇവിടെ നിലയുറപ്പിക്കുക. വോട്ടെണ്ണലിന് ശേഷവും 500 കമ്പനി സേനയെ ബംഗാളിൽ നിലനിർത്താനാണ് കമീഷന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

