തമിഴ്നാട് ബി.ജെ.പിയിൽ കൊഴിഞ്ഞുപോക്ക്, 13 ഭാരവാഹികൾ രാജിവെച്ചു
text_fieldsചെന്നൈ: തമിഴ്നാട് ബി.ജെ.പിയിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. പാർട്ടി ഐ.ടി വിഭാഗം ഭാരവാഹി ഉൾപ്പെടെ 13 ഭാരവാഹികൾ ബുധനാഴ്ച പാർട്ടി വിട്ടു. ഐ.ടി വിഭാഗം വെസ്റ്റ് ചെന്നൈ യൂനിറ്റ് മേധാവിയായ ഒരതി അൻപരശുവും മറ്റ് 12 പേരും പാർട്ടിയിൽ നിന്ന് രാജിവെച്ചെങ്കിലും ഭരണകക്ഷിയായ ഡി.എം.കെയിൽ ചേരില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേതാവും ഐ.ടി. വിഭാഗം സംസ്ഥാന മേധാവിയുമായിരുന്ന സി.ടി.ആർ നിർമൽ കുമാറിന്റെ വഴിയാണ് തങ്ങളും സ്വീകരിക്കുകയെന്ന് രാജിവെച്ച നേതാക്കൾ പറയുന്നു. നിർമൽ കുമാർ ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് എ.ഐ.എ.ഡി.എം.കെയിൽ ചേരുകയായിരുന്നു.
നേരത്തെയും രണ്ട് പാർട്ടി ഭാരവാഹികൾ ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയിൽ ചേർന്നിരുന്നു. ഇത് ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും തമ്മിലുള്ള വാക്പോരിന് വഴിവെച്ചിരുന്നു.
താൻ ദീർഘകാലമായി ബി.ജെ.പിയിൽ പ്രവർത്തിച്ചു. എന്നാൽ പാർട്ടിയുടെ ഗൂഢാലോചനകളിൽ ഇരയാകാൻ താത്പര്യമില്ല. അതിനാൽ രാജിവെക്കുന്നു. -അൻപരശു പ്രസ്താവനയിൽ അറിയിച്ചു.
എന്നാൽ രണ്ടം കിട, മൂന്നാം കിട നേതാക്കൻമാർ പാർട്ടി വിടുന്നതിനെ വലിയ സംഭവമായി കാണുന്നത്, മറ്റ് പാർട്ടികൾ ബി.ജെ.പിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാലാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ പറഞ്ഞു. ചില വലിയ നേതാക്കൾ പാർട്ടി വിടാനും മൂന്നു മാസത്തിനു ശേഷം വലിയ നേതാക്കൾ പാർട്ടിയിലേക്ക് വരാനും സാധ്യതയുണ്ട്. ഞാൻ പാർട്ടിയിൽ ചേർന്നത് എം.പി എന്നോ എം.എൽ.എ എന്നോ ഉള്ള ടാഗ് പേരിന്റെ പിറകിൽ തൂക്കാനല്ല, മറിച്ച് പാർട്ടിയുടെ വളർച്ചക്ക് വേണ്ടിയാണെന്നും അണ്ണാമലൈ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

