പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിന് പിന്നാലെ അരങ്ങേറുന്ന രാഷ്ട്രീയ സംഘർഷങ്ങളിൽ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് കൊല്ലപ്പെട്ടു. സുവേന്ദു അധികാരിയുടെ അടുത്ത സഹായി ചന്ദ്രനാഥ് രഥ് ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. വടക്കൻ 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാമിൽവെച്ചാണ് സംഭവം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. വേഷപ്രച്ഛന്നരായ അക്രമികൾ ചന്ദ്രയ്ക്ക് നേരെ മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും കാലിനും വെടിയേറ്റ് സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുപിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം പടരുന്നതിനിടെയാണ് ഈ കൊലപാതകം നടന്നത്. പ്രദേശങ്ങളിലെ ബി.ജെ.പി-തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നിരവധി സ്ഥലങ്ങളിൽ സംഘർഷവും വ്യാപക അക്രമങ്ങളും ഉണ്ടായിട്ടുണ്ട്. കൊൽക്കത്ത, ബിർഭം, നോർത്ത് 24 പർഗാനാസ് എന്നിവിടങ്ങളിലാണ് കൊലപാതകം റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച രാത്രി അസൻസോൾ വ്യാവസായിക മേഖലയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നിരവധി തൃണമൂൽ കോൺഗ്രസ് ഓഫിസുകൾക്ക് തീയിട്ടിരുന്നു. കൂടാതെ റാണിഗഞ്ച്, ബേൺപൂർ, ബരാബാനി എന്നിവിടങ്ങളിലെ തൃണമൂൽ ഓഫിസുകൾക്ക് കാവി നിറം പൂശിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തൃണമൂലിന്റെയും ബി.ജെ.പിയുടെയും ഓരോ പ്രവർത്തകർ വീതം കൊല്ലപ്പെട്ടിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് ന്യൂ ടൗണിൽ ബി.ജെ.പി പ്രവർത്തകനായ മധു മൊണ്ടൽ ടി.എം.സി പ്രവർത്തകരുടെ മർദനത്തിൽ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂ ടൗണിൽ ബി.ജെ.പി വിജയ ഘോഷയാത്ര ഭല്ലിഗുരി പ്രദേശത്തുകൂടി കടന്നുപോകുമ്പോൾ ഉണ്ടായ തർക്കത്തെത്തുടർന്നാണ് മൊണ്ടൽ ആക്രമിക്കപ്പെട്ടിരുന്നത്. മൊണ്ടാലിന്റെ മരണത്തെത്തുടർന്ന് പ്രദേശത്തെ ടി.എം.സി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബി.ജെ.പി പ്രവർത്തകർ ആക്രമണം നടത്തുകയും തുടർന്ന് റോഡ് ഉപരോധിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

