ഗുസ്തിക്കാർക്കിടയിൽ ഭയം സൃഷ്ടിക്കാനായി സുശീൽകുമാർ കൊലപാതക ദൃശ്യം പകർത്തിയതായി പൊലീസ്
text_fieldsന്യൂഡൽഹി: കൊലപാതകക്കേസിൽ അറസ്റ്റിലായ ഒളിമ്പിക് മെഡൽ ജേതാവായ സുശീൽകുമാർ ഗുസ്തി സർക്യൂട്ടിൽ ഭയം സൃഷ്ടിച്ചെടുക്കാനായി ദൃശ്യങ്ങൾ പകർത്തിയതായി പൊലീസ്. പഞ്ചാബിൽ അറസ്റ്റിലായ സുശീൽ കുമാറിനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
'സുശീൽ സുഹൃത്തായ പ്രിൻസിനോട് കൊലപാതകത്തിെൻറ ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെട്ടു. സുശീലും കൂട്ടാളികളും മരിച്ചയാളെ ക്രൂരമായി തല്ലിച്ചതച്ചു. ഗുസ്തി സമൂഹത്തിനിടയിൽ ഭയം സൃഷ്ടിച്ചെടുക്കാനായാണ് അയാൾ അങ്ങനെ ചെയ്തത്'-പൊലീസ് കോടതിയിൽ ബോധിപ്പിച്ചു.
ഗുസ്തി താരവും ദേശീയ ജൂനിയർ ചാമ്പ്യനുമായ സാഗർ ധൻകറിെൻറ കൊലപാതക കേസിൽ പ്രതിചേർക്കപ്പെട്ട സുശീലിനെ ഒളിവിൽ കഴിയവെയാണ് ശനിയാഴ്ച രാത്രിയിൽ പഞ്ചാബിൽനിന്നും അറസ്റ്റ് ചെയ്യുന്നത്. രാജ്യത്തിന് അഭിമാനമായ താരത്തിെൻറ നിലവിലെ അവസ്ഥ കായിക ഇന്ത്യക്കും നാണക്കേടായി. ഞെട്ടലും നിരാശയും പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ബോക്സിങ് ഒളിമ്പിക്സ് മെഡൽ ജേതാവ് വിജേന്ദർ സിങ്ങിെൻറ പ്രതികരണം. കാര്യങ്ങൾ കൂടുതൽ വ്യക്തമായ ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം അറിയിച്ചു.
'കൊലപാതകത്തിൽ സുശീലിെൻറ പങ്ക് നിർഭാഗ്യകരമാണ്. ഇന്ത്യൻ സ്പോർട്സിനേറ്റ തിരിച്ചടിയാണിത്' -ടേബ്ൾ ടെന്നിസ് താരം അജന്ത ശരത്കമലിെൻറ പ്രതികരണം.
ശനിയാഴ്ച രാത്രിയിൽ അറസ്റ്റ് ചെയ്ത സുശീലിനെയും കൂട്ടാളി അജയ് കുമാറിനെയും ഞായറാഴ്ച മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പൊലീസ് ആറു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. മേയ് നാലിന് രാത്രിയിലാണ് ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിന് പുറത്തെ പാർക്കിങ് സ്ഥലത്ത് ഗുസ്തി താരങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. സുശീലിെൻറയും സുഹൃത്തുക്കളുടെയും ക്രൂര മർദനത്തിനിരയായ സാഗർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
തുടർന്ന് സുശീലിനും സംഘത്തിനുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെെട്ടങ്കിലും ഒളിവിൽ പോയി.
ശേഷം, പൊലീസ് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിക്കുകയും വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ സുശീൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
ബെയ്ജിങ് ഒളിമ്പിക്‌സിൽ 66 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കലമെഡലും ലണ്ടൻ ഒളിമ്പിക്സിൽ ഇതേ ഇനത്തിൽ വെള്ളിയും നേടിയിട്ടുണ്ട് സുശീൽകുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.