രാമനവമിയിൽ രാംലല്ലക്ക് ‘സൂര്യതിലകം’
text_fieldsഅയോധ്യ: പ്രാണപ്രതിഷ്ഠക്ക് ശേഷമുള്ള ആദ്യ രാമനവമി ദിനത്തിൽ അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹമായ രാംലല്ലക്ക് ‘സൂര്യതിലകം’ ചാർത്തി. കണ്ണാടികളും ലെൻസുകളുമുപയോഗിച്ച് സൂര്യരശ്മികൾ രാംലല്ലയുടെ നെറ്റിയിൽ നേരിട്ട് നാലു മിനിറ്റ് നേരം പ്രകാശിപ്പിക്കുന്നതാണ് സൂര്യതിലകം ചടങ്ങ്. തിരക്ക് ഒഴിവാക്കാൻ ക്ഷേത്രത്തിൽ പ്രവേശനം തടഞ്ഞിരുന്നു. പുറത്ത് ഭക്തർ തടിച്ചുകൂടി.
ബുധനാഴ്ച ഉച്ചക്ക് 12നായിരുന്നു ചടങ്ങ്. റൂർക്കിയിലെ കേന്ദ്ര കെട്ടിട ഗവേഷണ സ്ഥാപനത്തിലെ ചീഫ് സയന്റിസ്റ്റ് ഡോ. ഡി.പി. കനുങ്കോയുടെ നേതൃത്വത്തിലായിരുന്നു സൂര്യപ്രകാശം പതിപ്പിച്ചത്. എല്ലാ ശ്രീരാമനവമി ദിനത്തിലും സൂര്യതിലകം നടത്തുമെന്ന് മറ്റൊരു ശാസ്ത്രജ്ഞനായ ഡോ. എസ്.കെ. പാണിഗ്രഹി പറഞ്ഞു.
ക്ഷേത്രത്തിന്റെ താഴത്തെ നിലയിൽ രണ്ട് കണ്ണാടികളും ഒരു ലെൻസും സ്ഥാപിച്ചിരുന്നു. മൂന്നാംനിലയിലെ കണ്ണാടിയിൽനിന്ന് സൂര്യപ്രകാശം താഴത്തെ നിലയിലെ കണ്ണാടിയിലും ലെൻസിലും പതിക്കും. ഇവ പ്രതിഫലിപ്പിക്കുന്ന കിരണങ്ങളാണ് രാംലല്ല വിഗ്രഹത്തിന്റെ നെറ്റിയിൽ സൂര്യതിലകമായി മാറുന്നത്. വിഗ്രഹമുള്ള ശ്രീകോവിലിലേക്ക് നേരിട്ട് സൂര്യപ്രകാശം കടക്കാത്തതിനാൽ സൂര്യരശ്മികൾ പതിപ്പിക്കാൻ ഒപ്റ്റോമെക്കാനിക്കൽ ഉപകരണങ്ങളാണ് ഉപയോഗിച്ചത്.
ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് സാങ്കേതിക സഹായമേകി. ബംഗളൂരു ആസ്ഥാനമായുള്ള ഒപ്റ്റിക്ക എന്ന കമ്പനിയാണ് ലെൻസുകളും മറ്റും നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.