എച്ച്-1ബി വിസ പ്രശ്നം: ശക്തമായി ഉന്നയിച്ചെന്ന് കേന്ദ്രമന്ത്രി
text_fieldsവാഷിങ്ടൺ: എച്ച്-1ബി, എൽ-1 വിസകൾ സംബന്ധിച്ച പ്രശ്നം അമേരിക്കൻ അധികൃതർക്കുമുന്നിൽ ശക്തമായി ഉന്നയിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു. അമേരിക്കൻ സമ്പദ്വ്യവസ്ഥക്ക് ഇന്ത്യൻ െഎ.ടി ജീവനക്കാർ നൽകുന്ന സംഭാവന വലുതാണെന്നും വിസ നിയന്ത്രണംകാരണം അവർക്ക് ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിസ അനുവദിക്കുന്നത് സാമൂഹിക സുരക്ഷിതത്വത്തെ ബാധിക്കുമെന്ന വാദത്തിൽ െപാരുത്തക്കേടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അമേരിക്കക്കാരുടെ തൊഴിലവസരം വിദേശികൾ തട്ടിയെടുക്കുന്നുവെന്ന് പറഞ്ഞാണ് ട്രംപ് ഭരണകൂടം വിസ നിയന്ത്രണം കൊണ്ടുവന്നത്. ട്രംപ് സർക്കാറിനുകീഴിലെ ആദ്യ യു.എസ്-ഇന്ത്യ വ്യാപാരനയ ഫോറത്തിൽ പെങ്കടുക്കാൻ എത്തിയതായിരുന്നു മന്ത്രി സുരേഷ് പ്രഭു. ഉഭയകക്ഷി വ്യാപാരത്തിലെ കമ്മി സംബന്ധിച്ച് ചർച്ച നടന്നു.
ഇന്ത്യയിൽനിന്നുള്ള മാമ്പഴം, മാതളനാരങ്ങ എന്നിവയുടെ ഇറക്കുമതി നടപടികൾ ലഘുവാക്കണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു. ചെലവുകുറഞ്ഞ മെഡിക്കൽ ഉപകരണങ്ങളോടുള്ള അമേരിക്കൻ താൽപര്യം മുൻനിർത്തി മേക്ക് ഇൻ ഇന്ത്യ പദ്ധതിപ്രകാരം അത്തരം ഉൽപന്നങ്ങൾ കുറഞ്ഞചെലവിൽ ഇന്ത്യയിൽ നിർമിക്കാമെന്ന് യു.എസ് വ്യാപാര പ്രതിനിധി ലിഗ്തിസറുമായുള്ള ചർച്ചയിൽ സുരേഷ് പ്രഭു അറിയിച്ചു. ആർട്ടിഫിഷൽ ഇൻറലിജൻസ്, ഇലക്ട്രിക് വാഹനനിർമാണം, വ്യോമയാനം എന്നീ മേഖലകളിൽ യു.എസുമായി സഹകരിക്കാനുള്ള താൽപര്യം മന്ത്രി അറിയിച്ചു.