സുരേഷ് ഗോപി ഇടപെട്ടു; സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിച്ച 4,996 ടെലിഗ്രാം ചാനലുകളും 1,263 വെബ്‌സൈറ്റുകളും കേന്ദ്രം പൂട്ടി
text_fieldsന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിച്ച വെബ്‌സൈറ്റുകളും ടെലഗ്രാം ചാനലുകളും കേന്ദ്ര ഐ.ടി മന്ത്രാലയം പൂട്ടി. രാജ്യവ്യാപകമായി ഡിജിറ്റൽ പൈറസിക്കെതിരെ നടന്ന ശക്തമായ നടപടികളുടെ ഭാഗമായി 1,263 വെബ്‌സൈറ്റുകളും 4,996 ടെലഗ്രാം ചാനലുകളുമാണ് പൂട്ടിയത്. കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ ആവശ്യപ്രകാരമാണ് നടപടി. ഇതുസംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് സുരേഷ് ഗോപിക്ക് അയച്ച മറുപടി കത്തിലൂടെയാണ് പുറത്തുവന്നത്.
സിനിമ പൈറസി തടയാൻ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി അടുത്തിടെ കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രി അശ്വിനി വൈഷ്ണവ് സ്വീകരിച്ച നടപടികൾ വിശദീകരിച്ചത്. ഓൺലൈൻ പൈറസിയും പകർപ്പവകാശ ലംഘനവും തടയാൻ നിയമപരമായ അടിത്തറ ശക്തമാക്കുന്ന 2023ലെ സിനിമാറ്റോഗ്രാഫ് (ഭേദഗതി) നിയമപ്രകാരമാണ് കേന്ദ്രം നടപടി സ്വീകരിച്ചത്.
ചലച്ചിത്ര മേഖലയെ പൈറസി ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് സർക്കാർ തിരിച്ചറിയുന്നതായി അശ്വിനി വൈഷ്ണവ് കത്തിൽ വ്യക്തമാക്കി. പകർപ്പവകാശ നിയമങ്ങൾ ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കാൻ പുതിയ നിയമം സഹായകരമാണ്. പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രാലയത്തിന് കീഴിൽ ഒരു പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ടെന്നും, പരാതികൾ ഏകോപിപ്പിച്ച് വേഗത്തിൽ നടപടിയെടുക്കുന്നതിനായി പ്രത്യേക ആന്റി-പൈറസി പോർട്ടൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. പൈററിക്കെതിരായ കർശന നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ചലച്ചിത്ര വ്യവസായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ചലച്ചിത്ര പൈറസി എന്ന് ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

