ചണ്ഡിഗഡ്: ദീപികക്കും സഞ്ജയ് ലീല ബൻസാലിക്കുമെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയ സൂരജ് പാൽ അമു ബി.ജെ.പിയുടെ പ്രാഥമികാംഗത്വത്തിൽനിന്നും രാജിവെച്ചു. ബി.ജെ.പി നേതാവായ അമു രജപുത് കർണിസേനയുടെ ദേശീയ സെക്രട്ടറി കൂടിയാണ്. പത്മാവത് വിവാദവുമായി ബന്ധപ്പെട്ട സംഘർഷങ്ങളെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത അമുവിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്.
കലാപം നടത്തിയതിനും പ്രകോപനപരമായ പ്രസംഗം നടത്തിയതിനും ജനുവരി 26 ന് പൊലീസ് അമുവിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ കഴിഞ്ഞ തിങ്കളാഴ്ച റോത്തക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഇതിന് പിന്നാലെയാണ് രാജിവെച്ചതായി പ്രഖ്യാപിച്ചത്.
പത്മാവതിലെ നായിക ദീപിക പദുക്കോണിന്റെ തലയെടുക്കുന്നവർക്ക് 10 കോടി രൂപയാണ് ഇയാൾ വാഗ്ദാനം ചെയ്തത്.