കുട്ടികളെ പ്രദർശിപ്പിച്ച് പിരിവും ദത്തെടുക്കലും വേണ്ട; സർക്കാറുകൾക്ക് സുപ്രീംകോടതിയുടെ നിർദേശം
text_fieldsന്യൂഡൽഹി: കോവിഡ് അനാഥരാക്കിയ കുട്ടികളുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തി ഫണ്ട് ശേഖരണവും ദത്തെടുക്കൽ അഭ്യർഥനയും നടത്തുന്നത് കർക്കശമായി തടയാൻ സംസ്ഥാന സർക്കാറുകൾക്ക് സുപ്രീംേകാടതി നിർദേശം. ഇവർക്കൊപ്പം, മാതാവിനെയോ പിതാവിനെയോ നഷ്ടമായ കുട്ടികളുടെയും വിദ്യാഭ്യാസം മുടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനും കോടതി നിർദേശിച്ചു.
കോവിഡ് അനാഥരാക്കിയ കുട്ടികളുടെ വിഷയം സ്വമേധയാ പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്. ഈ കുട്ടികളുടെ നിയമവിരുദ്ധ ദത്തെടുക്കൽ അവസാനിപ്പിക്കണം. സമൂഹമാധ്യമങ്ങളിൽ അടക്കം ദത്തെടുക്കൽ പരസ്യമോ അഭ്യർഥനയോ പാടില്ല. നിയമവിരുദ്ധ ദത്തെടുക്കൽ നടത്തുന്ന വ്യക്തികൾക്കും ഏജൻസികൾക്കും സന്നദ്ധ സംഘടനകൾക്കുമെതിരെ നടപടി എടുക്കണം.
ബാലനീതി നിയമപ്രകാരമല്ലാതെയും ദത്തെടുക്കൽ കാര്യങ്ങൾക്കായുള്ള കേന്ദ്ര അതോറിറ്റിയായ സി.എ.ആർ.എയുടെ പങ്കാളിത്തമില്ലാതെയും ദത്തെടുക്കൽ അനുവദിച്ചിട്ടില്ല. ഇതിനിടെയാണ് കുട്ടികളുടെ പേരും മേൽവിലാസവും പരസ്യപ്പെടുത്തി ദത്തെടുക്കാൻ താൽപര്യമുള്ളവരെ ക്ഷണിക്കുന്നതെന്ന് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, അനിരുദ്ധ ബോസ് എന്നിവർ ചൂണ്ടിക്കാട്ടി. ഇത് കുട്ടികളോടുള്ള അനീതിയാണ്.
മാതാപിതാക്കളെയോ അവരിൽ ഒരാളെയോ നഷ്ടമായ കുട്ടികൾ സർക്കാർ സ്കൂളിലാണ് പഠിക്കുന്നതെങ്കിൽ അവിടെ തുടരാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ നിർദേശിക്കണം. സ്വകാര്യ സ്കൂളിലാണെങ്കിൽ ചുരുങ്ങിയത് ആറു മാസം അവിടെത്തന്നെ തുടരാൻ അനുവദിക്കണം. അതിനകം ചില ക്രമീകരണങ്ങൾ വരുത്താൻ കഴിയുമെന്ന് കോടതി പറഞ്ഞു.
മറ്റു നിർദേശങ്ങൾ: ജില്ല ബാലസംരക്ഷണ യൂനിറ്റുകൾ കോവിഡ് അനാഥരാക്കിയ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഉടൻ ബന്ധപ്പെട്ട് ഭക്ഷണം, മരുന്ന്, ചികിത്സ, വസ്ത്രം തുടങ്ങിയവക്ക് ക്രമീകരണം ഉറപ്പുവരുത്തണം. ആവശ്യമെങ്കിൽ ബന്ധപ്പെടാൻ കുട്ടിക്കും രക്ഷിതാക്കൾക്കും ഫോൺ നമ്പർ കൊടുക്കണം. രക്ഷിതാക്കെള മാറ്റേണ്ടതുെണ്ടങ്കിൽ ബാലക്ഷേമ സമിതിയിൽ ഹാജരാക്കണം. ഗ്രാമപഞ്ചായത്തുകളുടെ സഹകരണവും ഈ കുട്ടികളുടെ സംരക്ഷണത്തിന് തേടണം.
അനാഥരായത് 30,071 കുട്ടികൾ
കോവിഡ് പ്രതിസന്ധി തുടങ്ങിയ 2020 മാർച്ച് മുതൽ ഇക്കഴിഞ്ഞ ജൂൺ ആറുവരെ രാജ്യത്ത് 30,071 കുട്ടികളാണ് അനാഥരാക്കപ്പെടുകയോ മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെടുകയോ ചെയ്തത്. ദേശീയ ബാലാവകാശ സംരക്ഷണ കൗൺസിൽ മുമ്പാകെ വിവിധ സംസ്ഥാനങ്ങൾ സുപ്രീംകോടതി നിർദേശപ്രകാരം നൽകിയ കണക്കാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.