ലഖ്നോ: കൂട്ടബലാൽസംഗ കേസിൽ അറസ്റ്റിലായ ഉത്തർപ്രദേശ് മുൻ മന്ത്രി ഗായത്രി പ്രസാദ് പ്രജാപതിക്ക് അനുവദിച്ച ഇടക്കാല ജാമ്യം സ്റ്റേ ചെയ്ത് സുപ്രീംകോടതി. സെപ്തംബർ നാലിനാണ് അലഹബാദ് ഹൈകോടതി പ്രജാപതിക്ക് രണ്ട് മാസത്തെ ഇടക്കാല ജാമ്യം നൽകിയത്. ആരോഗ്യനില മോശമാണെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹരജിലാണ് പ്രജാപതിക്ക് ജാമ്യം അനുവദിച്ചത്. 2017 മാർച്ച് മുതൽ ഇയാൾ ജയിലിലാണ്.
ചിത്രകൂഡ് സ്വദേശിനിയെ പ്രജാപതിയും കൂട്ടാളികളും ചേർന്ന് കൂട്ടബലാൽസംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇവരുടെ മകളായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. 2014ലാണ് മന്ത്രി ആദ്യമായി പീഡിപ്പിച്ചതെന്നും 2016 ജൂലൈ വരെ ഇത് തുടർന്നുവെന്നും അവർ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത മകളെ പീഡനത്തിനിരയാക്കാൻ ശ്രമിച്ചപ്പോഴാണ് താൻ പരാതി നൽകിയതെന്നും യുവതി പറഞ്ഞിരുന്നു.
പ്രജാപതിക്കെതിരെ ഖനന അഴിമതി കേസും നിലവിലുണ്ട്. ഇത് ഇപ്പോൾ സി.ബി.ഐ അേന്വഷിക്കുകയാണ്. സമാജ്വാദി പാർട്ടി സർക്കാറിൽ കാബിനറ്റ് പദവിയുള്ള മന്ത്രിയായിരുന്നു ഗായത്രി പ്രജാപതി.