മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ‘ഒറ്റത്തവണ പ്ലാസ്റ്റിക്’ നിരോധനത്തിന് സ്റ്റേ
text_fieldsന്യൂഡല്‍ഹി: കേരളത്തിലെ മലയോര മേഖലകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് കേരള ഹൈകോടതി ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈകോടതി ചീഫ് ജസ്റ്റിസ് അനുമതി നൽകാതെ പ്രത്യേക ബെഞ്ചിന് സ്വമേധയാ കേസെടുക്കാനും നിരോധന ഉത്തരവ് പുറപ്പെടുവിക്കാനും അധികാരമുണ്ടോ എന്ന് ചോദിച്ചാണ് ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് എന്നിവരടങ്ങിയ ബെഞ്ച് ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്തത്.
മൂന്നാർ, തേക്കടി, വാഗമൺ, അതിരപ്പള്ളി, ചാലക്കുടി - അതിരപ്പള്ളി സെക്ടർ, നെല്ലിയാമ്പതി, പൂക്കോട് തടാകം- വൈത്തിരി, സുൽത്താൻ ബത്തേരി, തരിയോട്, അമ്പലവയൽ എന്നീ 10 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധം ഏർപ്പെടുത്തി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ബെഞ്ച് ജൂൺ 17ന് പുറപ്പെടുവിച്ച ഉത്തരവിനാണ് സുപ്രീംകോടതി സ്റ്റേ.
രണ്ട് ലിറ്ററിന് താഴെയുള്ള വെള്ളത്തിന്റെ പ്ലാസ്റ്റിക്, ബോട്ടിലുകൾ, 500 മില്ലി ലിറ്ററിന് താഴെയുള്ള പ്ലാസ്റ്റിക് സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകൾ, പ്ലാസ്റ്റിക് ഫുഡ് കണ്ടെയ്നർ, കപ്പ്, പ്ലേറ്റുകൾ, ബാഗുകൾ, ലാമിനേറ്റഡ് ബേക്കറി ബോക്സ് തുടങ്ങിയവ നിരോധിച്ച ഉത്തരവ് ചോദ്യം ചെയ്ത് അന്ന പോളിമേഴ്സ് സമർപ്പിച്ച ഹരജിയിലാണ് സ്റ്റേ.
നിരോധന ഉത്തരവ് പുറപ്പടുവിക്കുന്നതിന് മുമ്പ് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും കേട്ടില്ലെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രൻ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വി. സുരേന്ദ്ര നാഥ്, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന് ഷൊങ്കര്‍ എന്നിവര്‍ നിരോധനത്തെ അനുകൂലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

