ഡിജിറ്റൽ കുറ്റകൃത്യങ്ങൾക്കെതിരെ അടിയന്തര സംവിധാനം വേണം; ആവശ്യം പരിശോധിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: അക്രമ ഭീഷണി, സമ്മതമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ, ഡീപ്ഫേക്ക്, വിദ്വേഷപരമായ ആൾമാറാട്ടം തുടങ്ങിയ ഗുരുതരമായ നിയമവിരുദ്ധ ഡിജിറ്റൽ പ്രവർത്തനങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുന്നതിനായി യു.ആർ.എൽ അടിസ്ഥാനത്തിലുള്ള, ജുഡീഷ്യൽ മേൽനോട്ടത്തിലുള്ള സംവിധാനം വേണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിശോധിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. അഭിഭാഷകനായ എൻ.കെ. ഗോസ്വാമി സമർപ്പിച്ച ഹർജിയിലാണ് നടപടി.
ഗുരുതരമായ ഡിജിറ്റൽ കുറ്റകൃത്യങ്ങൾക്കെതിരെ സമയബന്ധിതവും ഫലപ്രദവുമായ നടപടി ഉറപ്പാക്കുന്നതിനായി അടിയന്തര സംവിധാനം രൂപീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ സമത്വം, അന്തസ്സ്, ജീവൻ തുടങ്ങിയ മൗലികാവകാശങ്ങളെ ബാധിക്കുന്നതായും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ മൗലികാവകാശങ്ങളെ ഗുരുതരമായി ബാധിക്കുന്നതായും സമയബന്ധിതവും ഫലപ്രദവുമായ പരിഹാര നടപടികൾ ആവശ്യമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നിയമവിരുദ്ധമായ ഡിജിറ്റൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി അന്താരാഷ്ട്ര സംവിധാനങ്ങളുമായി താരതമ്യം ചെയ്ത് വിവിധ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഹരജിക്കാരൻ ഉന്നയിച്ചതായി കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഹരജിയിൽ ഉന്നയിച്ച വിഷയങ്ങൾ സൈബർ കുറ്റകൃത്യങ്ങളുടെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടതാണെന്നും അവ കണ്ടെത്തുന്നതിന് സാങ്കേതിക വിദഗ്ധരുടെ സഹായം ആവശ്യമായി വരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ആവശ്യങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ മുമ്പാകെ സമർപ്പിക്കണമെന്നും അവ പരിശോധിക്കാനായി അധികാരികൾക്ക് അവസരം നൽകണമെന്നും കോടതി ഹരജിക്കാരനോട് നിർദേശിച്ചു.
2026 ജൂൺ 22ന് ഇത്തരം നിയമവിരുദ്ധ ഡിജിറ്റൽ പ്രവർത്തനങ്ങൾക്കെതിരെ പരിഹാര നടപടികൾ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിലെ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് വിശദമായ അപേക്ഷ ഹരജിക്കാരൻ നൽകിയിരുന്നു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നിയമ-നീതി മന്ത്രാലയം എന്നിവ ഹരജി പരിശോധിച്ച് ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇതോടെ ഹരജി തീർപ്പാക്കിയതായും കോടതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

