വീട്ടിൽ നോട്ടുകൂമ്പാരം: ജസ്റ്റിസ് യശ്വന്ത് വർമയെ കൈയൊഴിഞ്ഞ് സുപ്രീംകോടതി
text_fieldsജസ്റ്റിസ് യശ്വന്ത് വർമ
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്ന് കത്തിയനിലയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. വിഷയം പരിശോധിക്കുന്നതിന് പാർലമെന്റ് സമിതി രൂപവത്കരിച്ചതിനെതിരെ വർമ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. വർമക്കെതിരെ പാർലമെന്റ് തുടക്കമിട്ട ഇംപീച്ച് നടപടികളുടെ ഭാഗമായി സ്പീക്കർ ഓം ബിർള മൂന്നംഗ സമിതിയെ നിയമിച്ചത് ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമയും അടങ്ങുന്ന ബെഞ്ച് ശരിവെച്ചു.
ഹരജിക്കാരൻ ആശ്വാസം അർഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ജഡ്ജിമാർക്കെതിരായ അന്വേഷണത്തിനുള്ള 1968ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ പാലിക്കാതെ രൂപവത്കരിച്ച സമിതി നിയമവിരുദ്ധമാണെന്നായിരുന്നു യശ്വന്ത് വർമയുടെ അവകാശവാദം.
മുൻ അറ്റോർണി ജനറൽകൂടിയായിരുന്ന മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗിയായിരുന്നു വർമക്ക് വേണ്ടി ഹാജരായിരുന്നത്. കഴിഞ്ഞ ജൂലൈ 21ന് ലോക്സഭയിലും രാജ്യസഭയിലും ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും രാജ്യസഭ ചെയർമാന്റെ തീരുമാനം കാത്തുനിൽക്കാതെ ലോക്സഭ സ്പീക്കർ ഓം ബിർള അന്വേഷണത്തിന് സമിതിയുണ്ടാക്കിയത് ചട്ടവിരുദ്ധമാണെന്നായിരുന്നു പ്രധാനമായും മുകുൾ റോഹത്ഗി വർമക്ക് വേണ്ടി നടത്തിയ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

