പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം സ്റ്റേ ചെയ്യാനാവില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രണ്ട് മണിക്കൂർകൊണ്ട് 200 പേരുകളിൽ നിന്ന് രണ്ടുപേരെ തെരഞ്ഞെടുപ്പ് കമീഷണർമാരായി നിയമിക്കുന്നതെങ്ങനെയെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് ചോദിച്ചു. കമീഷണർമാരെ തിരക്കിട്ട് നിയമിച്ച നടപടിയെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി, നിയമന പ്രക്രിയയിൽ കേന്ദ്ര സർക്കാർ കൂടുതൽ സുതാര്യമാവേണ്ടതുണ്ടെന്ന് ഓർമിപ്പിച്ചു. നീതി ചെയ്താൽ പോരാ, നീതി ചെയ്തതായി കാണിക്കണം. കമീഷണർമാരുടെ നിയമനവും അതിനാധാരമായ നിയമവും സ്റ്റേ ചെയ്യില്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നിയമന പ്രക്രിയയെ അതിരൂക്ഷമായി വിമർശിച്ചത്. ചീഫ് ജസ്റ്റിസിനുപകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കാബിനറ്റ് മന്ത്രിയെ സെലക്ഷൻ കമ്മിറ്റി അംഗമാക്കിയ വിവാദ നിയമത്തിന്റെ ഭരണഘടനാ സാധുതയും നിയമന പ്രക്രിയയിലെ സുതാര്യതയും പരിശോധിക്കാൻ കോടതി തീരുമാനിച്ചു. ഹരജികളിൽ മറുപടി സമർപ്പിക്കാൻ കേന്ദ്ര സർക്കാറിന് ആറാഴ്ച സമയം നൽകി.
ഒരു കമീഷണറുടെ ഒഴിവ് നികത്താൻ അഞ്ചുപേരുടെ ചുരുക്കപ്പട്ടിക സെലക്ഷൻ കമ്മിറ്റിക്ക് മുന്നിൽ വെക്കണമെന്ന് നിയമമുണ്ടായിരിക്കേ ആറുപേരുടെ ചുരുക്കപ്പട്ടികയിൽനിന്ന് എങ്ങനെയാണ് രണ്ട് കമീഷണർമാരെ നിയമിക്കുകയെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനുമുന്നിലും കേന്ദ്രത്തിന് ഉത്തരം മുട്ടി. ചുരുക്കപ്പട്ടികയിൽ ആറുപേർക്കുപകരം 10 പേർ വേണമായിരുന്നുവെന്നാണ് ചട്ടം പറയുന്നതെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത ചൂണ്ടിക്കാട്ടി. ഒരു കമീഷണറെ നിയമിക്കാൻ മാർച്ച് 15ന് സെലക്ഷൻ കമ്മിറ്റി യോഗം നിശ്ചയിച്ച ശേഷം ഒരു കമീഷണർ രാജിവെച്ചു.
അതോടെ രണ്ട് ഒഴിവുകളുണ്ടാകുമ്പോൾ സെലക്ഷൻ കമ്മിറ്റി യോഗം നീട്ടാതെ മാർച്ച് 14ന് നേരത്തെയാക്കിയത് എന്തിനായിരുന്നുവെന്നും ജസ്റ്റിസ് ദത്ത ചോദിച്ചു. ‘ജനപ്രാതിനിധ്യ നിയമവുമായി ബന്ധപ്പെട്ട വിഷയമാണിത്. കമീഷണർമാരാക്കിയ ഗ്യാനേഷ് കുമാറിനും സുഖ്ബീർ സന്ധുവിനുമെതിരെ വിശ്വാസ്യത സംബന്ധിച്ച പരാതികൾ ഒന്നും ഹരജിക്കാർ ഉന്നയിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടി.
എന്നാൽ, കേന്ദ്രത്തിന്റെ നിയമന പ്രക്രിയ സുതാര്യമല്ലെന്ന് പരാതിയുണ്ട്. കുറെക്കൂടി ശ്രദ്ധ വേണ്ടിയിരുന്നു. നിയമനത്തിന് രണ്ടോ മൂന്നോ ദിവസം നൽകിയിരുന്നെങ്കിൽ വിമർശനം ഒഴിവാക്കാമായിരുന്നു. ഭരണഘടനാപരമായ നിയമനമാണിത്.
അതിനാൽ സെലക്ഷൻ കമ്മിറ്റിയിലെ ഓരോ അംഗത്തിനും പാനലിലുള്ള ആളുകളുടെ പശ്ചാത്തലം അറിയാനും അഭിപ്രായം പ്രകടിപ്പിക്കാനും അവസരം നൽകേണ്ടതുണ്ട്. സെലക്ഷൻ കമ്മിറ്റിയിലെ മൂന്നംഗങ്ങൾക്കും തുല്യാവസരം വേണം. മൂന്ന് പേരുടെയും കാഴ്ചപ്പാടുകൾ പ്രധാനമാണ്. അതിനാൽ സെർച്ച് കമ്മിറ്റിയെ നേരത്തെ ഇറക്കി നിയമന പ്രക്രിയ അവധാനതയോടെ നടത്തേണ്ടതായിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയിൽ വിഷയമിരിക്കേയാണ് കമീഷണർമാരുടെ നിയമനമെന്നും ജസ്റ്റിസ് ഖന്ന ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.