മുസ്ലിം ഭാര്യയുടെ വിവാഹമോചനം: കേരള ഹൈകോടതി വിധിക്ക് എതിരായ ഹരജിയിൽ നോട്ടീസ്
text_fieldsന്യൂഡൽഹി: മുസ്ലിം ഭാര്യക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ സ്വന്തം നിലക്കും കോടതിയുടെ ഇടപെടൽ ഇല്ലാതെയും വിവാഹ മോചനം നേടാമെന്ന കേരള ഹൈകോടതി വിധിക്കെതിരെ കേരള മുസ്ലിം ജമാഅത്ത് സമർപ്പിച്ച പ്രത്യേകാനുമതി ഹരജിയിൽ സുപ്രീംകോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. ഇത് 2021ലെ കേസാണെന്നും ഈ വിധിക്കാധാരമായ ഹരജി നൽകിയ കക്ഷി ഇതിനകം പുനർ വിവാഹം ചെയ്തിട്ടുണ്ടാകുമെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, സഞ്ജയ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ച് നോട്ടീസ് അയച്ചത്.
ഇസ്ലാമിക ശരീഅത്തിലെ സ്ത്രീകളുടെ വിവാഹമോചന രീതിയായ ‘ഖുൽഅ്’ സംബന്ധിച്ച ഹൈകോടതി വ്യാഖ്യാനം ഇസ്ലാമിക വിരുദ്ധമാണെന്നും ഈ വിഷയത്തിലുള്ള സുപ്രീംകോടതിയുടെയും കേരള, മദ്രാസ് ഹൈകോടതികളുടെയും വിധിന്യായങ്ങൾക്ക് എതിരാണെന്നും മുസ്ലിം ജമാഅത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് ബോധിപ്പിച്ചു.
ഖുൽഅ് സ്ത്രീകൾക്കുള്ള അവകാശമായി ഇസ്ലാം അംഗീകരിക്കുന്നുണ്ടെന്നും എന്നാൽ, മതം നിഷ്കർഷിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിക്കാതെ ആ രീതി ഉപയോഗിച്ചാൽ സാമൂഹികവും മതപരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും കാമത്ത് ചൂണ്ടിക്കാട്ടി. ഹരജിക്കാർക്ക് വേണ്ടി അഭിഭാഷകരായ ബാബു കറുകപ്പാടത്ത്, നിഷെ രാജൻ ശങ്കർ, ഹുസൈൻ സഖാഫി ചുള്ളിക്കോട്, മുഹമ്മദ് മുശ്താഖ് നൂറാനി എന്നിവരും ഹാജരായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.