രോഗബാധിതരായ തടവുകാരുടെ മുൻകൂട്ടിയുള്ള മോചനം; മൂന്ന് മാസത്തിനകം നയം രൂപീകരിക്കാൻ സുപ്രീം കോടതി
text_fieldsന്യൂഡൽഹി: പ്രായമായവരും മാരകമായ രോഗങ്ങൾ ബാധിച്ചവരുമായ തടവുകാരെ മുൻകൂട്ടി മോചിപ്പിക്കുന്നതിനായി മൂന്ന് മാസത്തിനകം സമഗ്രമായ നയം രൂപീകരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശം നൽകി. ഭരണഘടന ഉറപ്പുനൽകുന്ന മാന്യമായി ജീവിക്കാനുള്ള അവകാശം ശിക്ഷിക്കപ്പെട്ട തടവുകാർക്കും ബാധകമാണെന്നും ജയിലുകൾ ഭരണഘടനാ സംരക്ഷണം റദ്ദാക്കപ്പെടുന്ന ഇടങ്ങളല്ലെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി സമർപ്പിച്ച പൊതുതാൽപ്പര്യ ഹരിജിയിലാണ് ഈ നിർണായക ഉത്തരവ്. വിഷയത്തിൽ വിപുലമായ മാർഗനിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു. മാരകരോഗികൾ, രോഗികൾ, ബലഹീനർ, 70 വയസ്സിന് മുകളിൽ പ്രായമുള്ള തടവുകാർ എന്നിവരോട് കരുണ കാണിച്ച് അവരുടെ മോചനത്തിന് രാജ്യവ്യാപകമായ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി വിധി.
പ്രായമായവരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമായ തടവുകാരെ ദീർഘകാലം ജയിലിൽ പാർപ്പിക്കുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും ശിക്ഷാനടപടികൾ മാനുഷികവും പരിഷ്കരണ സാധ്യതയുള്ളതുമായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ജയിൽ സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യ റിപ്പോർട്ട് പ്രകാരം രാജ്യത്തെ തടവുകാരിൽ വലിയൊരു പങ്ക് മുതിർന്ന പൗരന്മാരാണ്.
മോചന പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാൻ അപേക്ഷ സമർപ്പിക്കുന്നത് മുതൽ മെഡിക്കൽ ബോർഡിന്റെ പരിശോധനയും അന്തിമ തീരുമാനവും വരെയുള്ള എല്ലാ ഘട്ടങ്ങളും 'ഇ-പ്രിസൺസ്' പോർട്ടൽ വഴി ഡിജിറ്റലായി സമയബന്ധിതമായി പൂർത്തിയാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനാവശ്യമായ സാങ്കേതിക സഹായം ഒരുക്കാൻ കേന്ദ്ര മന്ത്രാലയങ്ങൾക്കും എൻ.ഐ.സിക്കും നിർദ്ദേശം നൽകിയ കോടതി, ഉത്തരവ് നടപ്പാക്കിയതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം ആറ് മാസത്തിനകം സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കോടതിവിധി സംസ്ഥാന സർക്കാറുകളും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അധികാരികളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ 2027 ജനുവരി 19 ന് കേസ് വീണ്ടും പരിഗണിക്കും.
വയോധികരുടെയും മാറാരോഗികളുടെയും ജയിൽ മോചനം സുപ്രീം കോടതി മാർഗ നിർദേശങ്ങൾ ഇങ്ങനെ
- ജയിൽ മോചനത്തിന് മാനദണ്ഡമാക്കുന്ന ‘ചികിത്സിച്ച് ഭേദമാക്കാനാകാത്തതോ മരണമുറപ്പിക്കാവുന്നതോ ആയ രോഗങ്ങൾ’ (ടെർമിനൽ ഇൽനസ്) എന്നതിന് വ്യക്തവും ഏകീകൃതവുമായ നിർവചനം നയത്തിലുണ്ടാകണം. ഇതിന് ഐക്യരാഷ്ട്രസഭയുടെ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫിസ് (യു.എൻ.ഒ.ഡി.സി) പ്രസിദ്ധീകരിച്ച പ്രത്യേക ആവശ്യങ്ങളുള്ള തടവുകാരെക്കുറിച്ചുള്ള കൈപ്പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന നിർവചനം സർക്കാറുകൾക്ക് പരിഗണിക്കാം.
- മാരക രോഗികളും ആരോഗ്യപരമായ ദുർബലരുമായവർ ആരെന്ന് വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനും സംസ്ഥാനങ്ങൾ സംസ്ഥാന, ഡിവിഷനൽ തലങ്ങളിൽ സ്വതന്ത്ര മെഡിക്കൽ ബോർഡുകൾ ഉണ്ടാക്കണം.
- മോചന അപേക്ഷകൾ സമർപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും തീർപ്പാക്കുന്നതിനും സമയബന്ധിതവും സുതാര്യവും എളുപ്പത്തിൽ ചെയ്യാവുന്നതുമായ ഒരു നടപടിക്രമം നിർദേശിക്കണം.
- തടവുകാർ തങ്ങളുടെ അവസാന മാസങ്ങളോ വർഷങ്ങളോ ജയിലിൽ കഴിയാൻ ഇടയാക്കുന്ന തരത്തിലുള്ള നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കണം. എല്ലാ തീരുമാനങ്ങളും യുക്തിസഹവും കോടതിയുടെ അവലോകനത്തിന് വിധേയവും ആയിരിക്കണം.
- സർക്കാർ നയം വിചാരണ തടവുകാർക്കുള്ള പരിശോധന സമിതി(‘അണ്ടർ ട്രയൽ റിവ്യൂ കമ്മിറ്റി)കളുടെ) പ്രവർത്തനവുമായി സംയോജിപ്പിക്കണം. മാരകരോഗം ബാധിച്ചവരോ, വാർധക്യം ബാധിച്ചവരോ, ശാരീരിക വൈകല്യത്തിലേക്ക് നയിക്കുന്ന മറ്റേതെങ്കിലും അവസ്ഥ അനുഭവിക്കുന്നവരോ ആയ തടവുകാരുടെ ജാമ്യം, പരോൾ അല്ലെങ്കിൽ ശിക്ഷാ ഇളവ് എന്നിവയുൾപ്പെടെ ഉചിതമായ നിയമനടപടികൾ ശിപാർശ ചെയ്യുന്നതിന് ഈ സമിതികൾ ഇടക്കിടെ അവലോകനം ചെയ്യൽ നിർബന്ധമാണ്.
- സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നാഷനൽ ലീഗൽ സർവിസസ് അതോറിറ്റി (നൽസ) നിർദേശിച്ച ചട്ടക്കൂട് സ്വീകരിക്കുകയോ പ്രാദേശിക ഭരണപരവും നിയമപരമായതുമായ ആവശ്യങ്ങൾക്ക് അനുസൃതമായി അതിൽ മാറ്റം വരുത്തുകയോ ചെയ്യാമെന്നും കോടതി നിർദേശിച്ചു.
- അനുകമ്പയോടെ വിട്ടയക്കപ്പെടുന്ന തടവുകാർക്ക് വൈദ്യസഹായവും സാമൂഹിക പിന്തുണയും തുടർച്ചയായി ലഭിക്കുന്നതിന് സംസ്ഥാനങ്ങളിലെ കമ്യൂണിറ്റി ഹെൽത്ത് സർവിസസ്, സാമൂഹികക്ഷേമ വകുപ്പുകൾ, നിയമ സഹായ സ്ഥാപനങ്ങൾ എന്നിവ ഏകോപിപ്പിക്കണം.
- ശിക്ഷാ കാലാവധി തീരും മുമ്പുള്ള മോചനത്തിനുള്ള അപേക്ഷകളും മുഴുവൻ പ്രക്രിയയും ‘ഇ-പ്രിസൺസ്’ പോർട്ടലുമായി പൂർണമായും സംയോജിപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. അപേക്ഷ തൊട്ട് തീരുമാനം വരെ വിടുതൽ പ്രക്രിയയുടെ ഓരോ ഘട്ടവും പോർട്ടൽ രേഖപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

