കോവിഡ് നിയന്ത്രണം ആരാധനാലയങ്ങൾക്ക് മാത്രമാക്കുന്നതിനെ വിമർശിച്ച് സുപ്രീം കോടതി
text_fieldsന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തിൽ മാളുകൾ തുറക്കാൻ അനുവദിക്കുകയും ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുകയാണ് മഹാരാഷ്ട്ര സർക്കാറെന്ന് സുപ്രീം കോടതി. സാമ്പത്തിക താത്പര്യം നോക്കിയാണ് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുന്നതെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോംബ്ഡെ വിമർശിച്ചു.
മുംബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയുമായി ബന്ധപ്പെട്ട് ക്ഷേത്രം തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട് ജെയിന്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പര്യുഷന പൂജയ്ക്കായി ശനി, ഞായര്‍ ദിവസങ്ങളില്‍ മുംബൈ ദാദര്‍, ബൈകുള്ള, ചെമ്പൂര്‍ എന്നിവിടങ്ങളിലെ മൂന്ന് ക്ഷേത്രങ്ങള്‍ തുറക്കാന്‍ കോടതി വ്യവസ്ഥകളോടെ അനുമതി നല്‍കി.
എന്നാൽ, ഈ ഉത്തരവ് ഗണേഷ ചതുര്‍ഥി ആഘോഷങ്ങള്‍ക്കോ അതുമായി ബന്ധപ്പെട്ട സമ്മേളനങ്ങള്‍ക്കോ മറ്റ് ക്ഷേത്രങ്ങള്‍ക്കോ ബാധകമല്ലെന്നും കോടതി ആവര്‍ത്തിച്ചു.
"സാമ്പത്തിക താത്പര്യമുള്ള കാര്യങ്ങള്‍ക്ക് അവര്‍ അനുമതി നല്‍കുന്നു. സാമ്പത്തികം ഉള്‍പ്പെട്ട കാര്യമാണെങ്കില്‍ അവര്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാണ്. എന്നാല്‍ മതപരമായ കാര്യങ്ങള്‍ വരുമ്പോള്‍ കോവിഡ് ഭീഷണി ഉണ്ടെന്ന് പറയുന്നു, ഇത് വളരെ അസാധാരണമായി തോന്നുന്നു"- ചീഫ് ജസ്റ്റിസ് എസ്.എ ബോംബ്ഡെ, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

