ചെങ്കോട്ട ആക്രമണക്കേസിലെ പ്രതിയുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു
text_fieldsന്യൂഡൽഹി: 2000ത്തിലെ ചെങ്കോട്ട ആക്രമണക്കേസിലെ പ്രതി മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. രണ്ട് സൈനിക ഉദ്യോഗസ്ഥരുൾപ്പെടെ മൂന്നുപേർ ആക്രമണത്തിൽ മരിച്ചിരുന്നു. ലശ്കറെ ത്വയ്യിബ തീവ്രവാദിയാണ് പ്രതി മുഹമ്മദ് ആരിഫ്.
കേസിൽ തന്നെ കുറ്റക്കാരനാക്കിയതും വധശിക്ഷ വിധിച്ചതും പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ആരിഫ് നൽകിയ ഹരജി സുപ്രീം കോടതി തള്ളി. 'ഇലക്ട്രോണിക് തെളിവുകൾ ഒഴിവാക്കണമെന്ന ആവശ്യം അനുവദിച്ചാലും കേസ് മുഴുവനായി പരിഗണിച്ചാൽ പ്രതിയുടെ കുറ്റം തെളിയിക്കപ്പെട്ടതാണ്. അതിനാൽ പുനപരിശോധനാ ഹരജി തള്ളുന്നു'-സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു ലളിത് വ്യക്തമാക്കി. ജസ്റ്റിസ് ബേല എം. ത്രിവേദിയുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രതി ഇന്ത്യക്കാരനല്ല. അനധികൃതമായാണ് ഇന്ത്യയിലേക്ക് വന്നത്. അതിന് ന്യായീകരണം പോലുമില്ല. ഗൂഢാലോചന നടത്തി ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. ഗൂഢാലോചനയെ തുടർന്ന് പ്രകോപനമൊന്നുമില്ലാതെ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ സൈനികരുടേത് ഉൾപ്പെടെ മൂന്ന് വിലപ്പെട്ട ജീവനുകൾ നഷ്ടമായി. പ്രതി മറ്റ് കുറ്റകൃത്യങ്ങളും ഇവിടെ ചെയ്തു. ഈ പ്രത്യേക സാഹചര്യങ്ങളെല്ലാം പരിഗണിക്കുമ്പോൾ പ്രതികുറ്റക്കാരനാണെന്നും വധശിക്ഷ മാത്രമാണ് നൽകാവുന്ന ശിക്ഷയെന്നും കോടതി നിരീക്ഷിച്ചു.
2000 ഡിസംബർ 12നാണ് ചെങ്കോട്ടയിൽ ചിലർ നുഴഞ്ഞ് കയറി മൂന്നുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ഡിസംബർ 25ന് മുഹമ്മദ് ആരിഫിനെ അറസ്റ്റ് ചെയ്തു. 2005 ഒക്ടോബർ 24ന് വിചാരണക്കോടതി ആരിഫിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഒക്ടോബർ 31ന് വധശിക്ഷ വിധിച്ചു. 2007 സെപ്റ്റംബർ 13ന് ഡൽഹി ഹൈകോടതി വധശിക്ഷ ശരിവെച്ചു. വധശിക്ഷയെ ചോദ്യം ചെയ്ത് നൽകിയ ഹരജി 2011 ആഗസ്റ്റ് 10ന് ഹൈകോടതി തള്ളി. ആഗസ്റ്റ് 28ന് പുനഃപരിശോധനാ ഹരജിയും തള്ളി.
2014 ഏപ്രിൽ 28 ന് വധശിക്ഷ സുപ്രീംകോടതി സ്റേറ ചെയ്തിരുന്നു. 2016ൽ പുനഃപരിശോധനാ ഹരജിയിൽ വാദംകേട്ടു. തുടർന്നാണ് സുപ്രീംകോടതി പുനപരിശോധനാ ഹരജി തള്ളിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

