സെന്തിൽ ബാലാജിക്ക് ആശ്വാസം; മദ്രാസ് ഹൈകോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് ആശ്വാസം നൽകി സുപ്രീംകോടതി നിർദേശം. മദ്രാസ് ഹൈകോടതി വിധിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹരജി കോടതി അനുവദിച്ചില്ല. സെന്തിൽ ബാലാജിക്ക് വേണ്ടി നൽകിയ ഹേബിയസ് കോർപ്പസ് ഹരജിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ മദ്രാസ് ഹൈകോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് ഇ.ഡി സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
ജസ്റ്റിസ് സൂര്യകാന്ത് , ജസ്റ്റിസ് എം.എം സുന്ദരേഷ് എന്നിവരുൾപ്പെട്ട സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹരജിയിൽ ഇടപെടാതിരുന്നത്. മദ്രാസ് കോടതി നാളെ കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ ഹരജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു. മദ്രാസ് ഹൈകോടതിയുടെ തീരുമാനം വരട്ടെയെന്നായിരുന്നു ഹരജിയിൽ സുപ്രീംകോടതി നിലപാട്.
ഹേബിയസ് കോർപസ് ഹരജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച മദ്രാസ് ഹൈകോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നായിരുന്നു ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. ഒരു അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തയാൾക്ക് വേണ്ടി ഹേബിയസ് കോർപസ് ഹരജി നൽകാനാവില്ലെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ, ഈ ഘട്ടത്തിൽ ഹരജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

