ഭൂമിയിൽ തിരിച്ചെത്തിയാലുടൻ പിസ്സ കഴിക്കണമെന്ന് സുനിത വില്യംസ്
text_fieldsസുനിത വില്യംസ്, ബാരി വിൽമോർ, ജീനെറ്റ് എപ്പ്സ് എന്നിവർ ഐ.എസ്.എസിലെ
ഒരു അപൂർവ പിസ്സ പാർട്ടിയിൽ
ന്യൂഡൽഹി: ഭൂമിയിൽ തിരിച്ചെത്തിയാലുടൻ പിസ്സ കഴിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് നാസയുടെ ബഹിരാകാശ യാത്രിക സുനിത വില്യംസ്. ‘അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ജീവിതം’ എന്ന വിഷയത്തിൽ യു.എസ്. കോസ്റ്റ് ഗാർഡ് അക്കാദമിയിലെ കേഡറ്റ്സുമായി സംസാരിക്കുകയായിരുന്നു ഐ.എസ്.എസ് കമാൻഡറായ സുനിത വില്യംസ്.
മടങ്ങിവരവ് അനിശ്ചിതത്വത്തിലായ സുനിത ബഹിരാകാശ നിലയത്തിൽ തുടരുകയാണ്.
‘ശാരീരികമായി അധ്വാനിക്കുന്നില്ലെങ്കിലും മാനസികമായ ചിന്തകൾക്കും പ്രവൃത്തികൾക്കും ഒരുപാട് ഊർജം വേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ വീട്ടിലെത്തിയാൽ ഒരുപാട് ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം ഇവിടെ കിട്ടാത്ത പല നല്ല സാധമങ്ങളും അവിടെ കിട്ടും. അവിടെ എത്തിയാൽ ഉടൻ ഞാൻ പിസ്സ കഴിക്കണമെന്നാണ് എന്റെ ആഗ്രഹം.
ഭൂമിയുടെ ഗുരുത്വാകർഷണബലം മനുഷ്യന്റെ പരിണാമത്തിൽ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഭാരമില്ലാത്ത ഭൂമിയുടെ ഭ്രമണപഥത്തിൽ മനുഷ്യ ശരീരത്തിലെ ദ്രാവകങ്ങൾ പുനഃർവിതരണം ചെയ്യപ്പെടുന്നു. സമ്മർദ്ദത്തിന്റെ വർധന കാലക്രമേണ ബഹിരാകാശയാത്രികരുടെ കാഴ്ച മോശമാകാൻ കാരണമാകും. കണ്ണുകൾ ഞെരിക്കുകയും അവയുടെ ആകൃതി മാറ്റുകയും ചെയ്യും. ‘മൈക്രോഗ്രാവിറ്റി’ പരിതസ്ഥിതിയിൽ ജീവിക്കുന്നത് ശരീരത്തിന്റെ താഴ്ഭാഗം ദുർബലമാകാൻ കാരണമാകും. പേശികളുടെ പിണ്ഡവും അസ്ഥികളുടെ സാന്ദ്രതയും നഷ്ടപ്പെടുന്നുവെന്നും സുനിത വില്യംസ് പറഞ്ഞു.
‘ഞങ്ങൾ ഇവിടെ ധാരാളം വ്യായാമം ചെയ്യുന്നുണ്ട്. ഞങ്ങളുടെ പേശികളുടെ പിണ്ഡത്തിനും അസ്ഥി സാന്ദ്രതക്കും ഞങ്ങൾ ഭാരമേന്തിയ വ്യായാമങ്ങൾ ചെയ്യുന്നു. തുടർന്ന് ഹൃദയപേശികളുടെ കഴിവിന് എയറോബിക്സും ചെയ്യുന്നു. എനിക്കിപ്പോൾ ഇത് മികച്ചതായി തോന്നുന്നു- അവർ തുടർന്നു.
സുനിത കഴിഞ്ഞ വർഷം ജൂൺ 5നാണ് ബോയിങ് സ്റ്റാർലൈനറിൽ ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ് പേടകത്തിന്റെ പ്രശ്നങ്ങൾ കാരണം യാത്രികരായ സുനിത വില്യംസും ബാരി വിൽമോറും ഇല്ലാതെ സ്റ്റാർലൈനർ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ നാസ തീരുമാനിച്ചു. സെപ്റ്റംബർ 7ന് നാസയുടെ ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് ഫെസിലിറ്റിയിൽ സ്റ്റാർലൈനർ ലാൻഡ് ചെയ്തു. സുനിതയുടെയും വിൽമോറിന്റെയും മടങ്ങിവരവ് വേഗത്തിലാക്കാൻ നാസ ശ്രമിച്ചു വരികയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.