കർണാടകയിൽ വാഹനങ്ങളിലിരുന്ന് ഞായറാഴ്ചയിലെ പ്രാർഥന
text_fieldsബംഗളൂരു: ലോക്ഡൗണിൽ ഇളവുകളുണ്ടെങ്കിലും കരുതലോടെ വിശ്വാസികൾക്ക് പ്രാർഥന നടത്താൻ സൗകര്യമൊരുക്കി ‘വർഷിപ് ഒാൺ വീൽസ്’. ബംഗളൂരു ഒൗട്ടർ റിങ് റോഡിലെ മലയാളികളുടെ നേതൃത്വത്തിലുള്ള ബെഥേൽ എ.ജി ചർച്ച് ഇൻറർനാഷനൽ സെൻററിലെത്തിയ വിശ്വാസികളാണ് സാമൂഹിക അകലം ഉറപ്പാക്കി വാഹനങ്ങളിലിരുന്ന് ഞായറാഴ്ചയിലെ പ്രാർഥനചടങ്ങുകളിൽ പങ്കാളികളായത്.
ലോക്ഡൗണിനിടെ പള്ളിയുടെ നേതൃത്വത്തില്‍ തുടങ്ങിയ ‘വര്‍ഷിപ് ഓണ്‍ വീല്‍സ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് യൂറോപ്യന്‍ രാജ്യങ്ങളിലേതിന് സമാനമായ ’ഡ്രൈവ് ഇന്‍ സര്‍വിസ്’ ഏർപ്പെടുത്തിയത്. ഇന്ത്യയിൽ ഡ്രൈവ് ഇൻ സർവിസ് പ്രചാരത്തിൽ വന്നിട്ടില്ല. വിശ്വാസികൾക്ക് പള്ളി പരിസരത്തുള്ള സ്ഥലത്ത് വാഹനങ്ങളിലിരുന്ന് പ്രാർഥനയിൽ പങ്കെടുക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയത്. ഇനിയുള്ള ഞായറാഴ്ചകളിലും ഇതേ രീതിയാകും തുടരുക.
മലയാളികൾ ഉൾപ്പെടെ നിരവധിപേരാണ് ‘ഡ്രൈവൻ ഇൻ സർവിസ്’ ഉപയോഗപ്പെടുത്തി പ്രാർഥനയിൽ പങ്കുകൊണ്ടത്. പള്ളിയോട് ചേർന്നുള്ള മൂന്ന് ഏക്കർ സ്ഥലമാണ് വാഹനങ്ങൾ നിർത്തിയിടാനായി സജ്ജമാക്കിയത്. പ്രാർഥന ചടങ്ങുകൾ വീക്ഷിക്കുന്നതിനായി പ്രത്യേക എൽ.ഇ.ഡി സ്ക്രീനുകളും സ്പീക്കറുകളും ഗ്രൗണ്ടിൽ ഒരുക്കി. പാസ്റ്റര്‍മാരായ എം.എ. വര്‍ഗീസ്, എബ്രഹാം വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനകളും വചനപ്രഘോഷണങ്ങളും നടന്നു.
തിരക്ക് ഒഴിവാക്കാൻ ഇരുചക്രവാഹന യാത്രക്കാർക്കും കാറിലും മറ്റു വാഹനങ്ങളിലും എത്തുന്നവർക്കും പൊതുഗതാഗതം ഉപയോഗിച്ച് വരുന്നവർക്കും പ്രത്യേക സമയവും അനുവദിച്ചു നൽകി. നടന്നും പൊതുഗതാഗതവും ഉപയോഗിച്ച് വരുന്നവർക്ക് സാമൂഹിക അകലം പാലിച്ച് പള്ളിക്കുള്ളിൽ ഇരിക്കാൻ സൗകര്യമൊരുക്കി.
കാറിൽ വരുന്നവർക്ക് രാവിലെ ഒമ്പതിനും രാത്രി ഏഴിനും ഇരുചക്രവാഹനങ്ങളിലെത്തുന്നവർക്ക് രാവിലെ ഏഴിനും വൈകീട്ട് അഞ്ചിനുമാണ് സമയം അനുവദിച്ചത്. പൊതുഗതാതം ഉപയോഗിച്ച് എത്തുന്നവർക്കും കാൽനടയായി വരുന്നവർക്കും രാവിലെ 11, ഉച്ചക്ക് 12, ഒന്ന് എന്നീ സമയങ്ങളും അനുവദിച്ചു. ജൂൺ എട്ടിനുശേഷം ആരാധനാലയങ്ങൾ തുറന്നശേഷമുള്ള ആദ്യ ഞായറാഴ്ച കുർബാനയാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
