ബ്രസീലിയൻ പഞ്ചസാര ഒക്ടോബറോടെ ഇന്ത്യയിലെത്തും; വിലക്കയറ്റത്തിന് തടയിടാൻ കേന്ദ്രനീക്കം
text_fieldsന്യൂഡൽഹി: രാജ്യത്തെ പഞ്ചസാര ലഭ്യത ഉറപ്പാക്കാനും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള സർക്കാർ നീക്കങ്ങളുടെ ഭാഗമായി, ബ്രസീലിൽ നിന്നുള്ള പഞ്ചസാര ഒക്ടോബർ 15-നു മുൻപ് ഇന്ത്യൻ തീരങ്ങളിൽ എത്തിയേക്കുമെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് കോഓപ്പറേറ്റീവ് ഷുഗർ ഫാക്ടറീസ് (എൻ.എഫ്.സി.എസ്.എഫ്) അറിയിച്ചു. എങ്കിലും ഈ തീയതിക്ക് മുമ്പ് എത്രത്തോളം അളവ് എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
തായ്‌ലൻഡിലും ഉൽപാദന കുറവുള്ളതിനാൽ നിലവിൽ അധിക പഞ്ചസാര ഇറക്കുമതിക്കായി ആശ്രയിക്കാൻ കഴിയുന്ന ഏക പ്രായോഗിക രാജ്യം ബ്രസീൽ ആണെന്ന് എൻ.എഫ്.സി.എസ്.എഫ് പ്രസിഡന്റ് പ്രകാശ് നൈക്നാവരേ പറഞ്ഞു. ആഭ്യന്തര വിപണിയിൽ വില കുത്തനെ ഉയർന്നതിനെ തുടർന്ന്, 10 ലക്ഷം ടൺ വരെ അസംസ്കൃത പഞ്ചസാര തീരുവ രഹിതമായി ഇറക്കുമതി ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു.
പ്രതീക്ഷിക്കാത്ത വിധം ഉണ്ടായ ചെംചീയൽ (Red Rot) രോഗബാധയും എൽ നിനോ പ്രതിഭാസവുമാണ് ഇന്ത്യയിലും ആഗോളതലത്തിലും കാർഷിക ഉൽപാദനത്തെയും പഞ്ചസാര ലഭ്യതയെയും ബാധിച്ചതെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രി പ്രൽഹാദ് ജോഷി വ്യക്തമാക്കി. ഉത്സവ സീസൺ മുന്നിൽക്കണ്ട് താൽക്കാലിക നടപടിയായാണ് ഇറക്കുമതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇ20പെട്രോളിന്റെ നിർമ്മാണമാണ് പ്രതിസന്ധിക്ക് കാരണമെന്ന വാദം ശക്തമാണ്.
ബ്രസീലിൽ നിന്നുള്ള കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ എത്താൻ സാധാരണയായി 40 മുതൽ 45 ദിവസം വരെ സമയമെടുക്കും. തുറമുഖങ്ങളിൽ നിന്ന് മില്ലുകളിലേക്ക് ചരക്ക് എത്തിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നതിനാൽ ഒക്ടോബർ 15-നകം എത്രത്തോളം പഞ്ചസാര രാജ്യത്തെത്തുമെന്ന് ഇപ്പോൾ കണക്കാക്കുക ബുദ്ധിമുട്ടാണ്. എങ്കിലും ചില ഷിപ്പുകൾ അതിനുമുമ്പ് എത്തിയേക്കാനുള്ള സാധ്യത മികച്ചതാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് തുടങ്ങിയ തുറമുഖത്തോട് അടുത്തുകിടക്കുന്ന സംസ്ഥാനങ്ങളിലേക്കായിരിക്കും ഇറക്കുമതി ചെയ്യുന്ന പഞ്ചസാര ആദ്യം എത്തുക. അതേസമയം, പൂഴ്ത്തിവെയ്പ്പുകൾക്കും ഊഹക്കച്ചവടങ്ങൾക്കുമെതിരെയുള്ള കർശന സർക്കാർ നടപടികൾ വിപണിയിൽ വില കുറയാൻ കാരണമായിട്ടുണ്ട്. മുൻപ് ജി.എസ്ടി കൂടാതെ കിലോഗ്രാമിന് 65-67 രൂപ വരെയായിരുന്ന പഞ്ചസാര വില നിലവിൽ കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

