ന്യൂഡൽഹി: ബി.ജെ.പി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ശ്രമിക്കുന്നില്ലെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി. ഭരണഘടനയാണ് രാജ്യത്തെ ഏറ്റവും വലിയ ശക്തി. കോൺഗ്രസ് ന്യൂനപക്ഷങ്ങളെ ഒരുമിപ്പിക്കുകയും ഹിന്ദുക്കളെ വിഘടിപ്പിക്കുകയും ചെയ്തെന്നും സ്വാമി പറഞ്ഞു. എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസിയും പങ്കെടുത്ത വെബിനാറിലായിരുന്നു സുബ്രമണ്യൻ സ്വാമിയുടെ പരാമർശം.
വർഷങ്ങളായി ഹിന്ദുക്കളെ വിഘടിപ്പിച്ച് കോൺഗ്രസ് അധികാരത്തിലെത്തി. ആര്യൻമാർ, ദ്രാവിഡൻമാർ എന്നിങ്ങനെ വംശപരമായും കോൺഗ്രസ് ജനങ്ങളെ വിഘടിപ്പിച്ചു. ഹിന്ദുത്വ ആദർശങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതിനാലാണ് ബി.ജെ.പിയുടെ വോട്ട്വിഹിതം വർധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സുബ്രഹ്മണ്യൻ സ്വാമി സ്വാമിയുടെ വാദങ്ങൾക്ക് ഉവൈസി മറുപടി നൽകി. വിവിധ മതവിഭാഗങ്ങൾ നാനാത്വത്തിലും ഒരുമിച്ച് ജീവിക്കുന്നതാണ് ഇന്ത്യയുടെ സൗന്ദര്യമെന്ന് ഉവൈസി പറഞ്ഞു. ഒരു മതത്തിന് മാത്രം സ്വാധീനമുണ്ടാവുകയും അതുപയോഗിച്ച് മറ്റുള്ളവരെ അടിച്ചമർത്തുകയും ചെയ്യുന്നതാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രമെന്നും ഉവൈസി കൂട്ടിച്ചേർത്തു.