പട്ടികജാതിക്കാരിൽ ഉപസംവരണം: കർണാടകയിൽ പ്രതിഷേധം തുടരുന്നു
text_fieldsകർണാടകയിൽ പട്ടികജാതി വിഭാഗക്കാരുടെ സംവരണത്തിൽ ഉപജാതികൾക്ക് ഉപസംവരണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാറിന്റെ
നീക്കത്തിനെതിരെ ബെഞ്ചാര സമുദായം ചൊവ്വാഴ്ച ശിവമൊഗ്ഗയിൽ നടത്തിയ സമരത്തിനിടെ ടയറുകൾ റോഡിലിട്ട് കത്തിക്കുന്നു
ബംഗളൂരു: പട്ടികജാതി വിഭാഗക്കാരുടെ സംവരണത്തിൽ ഉപജാതികൾക്ക് ഉപസംവരണം ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരായ പ്രതിഷേധം തുടരുന്നു. ചൊവ്വാഴ്ചയും ജില്ലയിലെ വിവിധയിടങ്ങളിൽ പ്രതിഷേധം തുടർന്നു. കുഞ്ചെനഹള്ളിയിലെ പ്രതിഷേധത്തിൽ ശിവമൊഗ്ഗക്കും ശിക്കാരിപുരക്കും ഇടയിൽ ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ ടയറുകൾ കത്തിച്ച പ്രതിഷേധക്കാർ സംസ്ഥാന സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചു. അതിനിടെ, ശിക്കാരിപുരയിൽ എത്തിയ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര ജനപ്രതിനിധികളുടെയും പൊലീസിന്റെയും യോഗം വിളിച്ചു. പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തയാറാണെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ സമുദായങ്ങൾക്കും സംവരണം നൽകി നീതി ലഭ്യമാക്കാനുള്ള നടപടികളാണ് സർക്കാർ എടുത്തത്. സമരത്തിനിടെ പൊലീസുകാർക്ക് പരിക്കേറ്റ സംഭവം ഗൗരവത്തോടെ കാണുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ പൊലീസ് സൂപ്രണ്ട് ജി.കെ. മിഥുൻ കുമാർ, യെദിയൂരപ്പയുടെ മകനും എം.പിയുമായ ബി.വൈ. രാഘവേന്ദ്ര എന്നിവരും പങ്കെടുത്തു.
തിങ്കളാഴ്ച ശിവമൊഗ്ഗ ശിക്കാരിപുരയിൽ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ വീടിനുനേരെ ബഞ്ചാര സമുദായാംഗങ്ങൾ നടത്തിയ മാർച്ചിൽ ആക്രമണമുണ്ടായിരുന്നു.സംവരണം ഏർപ്പെടുത്താൻ വെള്ളിയാഴ്ചയാണ് കർണാടക മന്ത്രിസഭ തീരുമാനിച്ചത്. ജസ്റ്റിസ് എ.ജെ. സദാശിവ കമീഷൻ റിപ്പോർട്ട് പ്രകാരമാണിത്. മന്ത്രിസഭ യോഗം റിപ്പോർട്ടിലെ നിർദേശങ്ങൾ സ്വീകരിക്കുകയും ഇത് ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ച് കേന്ദ്രത്തിന് കത്തെഴുതുകയും ചെയ്തു.
ഇതോടെയാണ് സമരം പൊട്ടിപ്പുറപ്പെട്ടത്. കർണാടകയിൽ പട്ടികജാതിക്കാർക്ക് നിലവിൽ 17 ശതമാനമാണ് സംവരണം. കമീഷൻ റിപ്പോർട്ട് പ്രകാരം പട്ടികജാതിക്കാരെ എസ്.സി ലെഫ്റ്റ്, എസ്.സി. റൈറ്റ്, ടച്ചബിൾസ്, മറ്റുള്ളവർ എന്നിങ്ങനെ നാല് വിഭാഗങ്ങളാക്കും. ഇവർക്കായി യഥാക്രമം ആറ് ശതമാനം, 5.5 ശതമാനം, 4.5 ശതമാനം, ഒരു ശതമാനം എന്നിങ്ങനെ ഉപസംവരണം ഏർപ്പെടുത്തും. ഇതിൽ ടച്ചബിൾസ് എന്ന വിഭാഗത്തിലാണ് ബഞ്ചാര, ഭോവി, കൊറച്ച, കൊറമ സമുദായങ്ങൾ ഉൾപ്പെടുന്നത്.
ഉപസംവരണ നീക്കം അശാസ്ത്രീയവും ഭരണഘടനാവിരുദ്ധവുമാണെന്നാണ് പിന്നാക്കവിഭാഗങ്ങൾ പറയുന്നത്. സാഹോദര്യത്തിൽ കഴിയുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള കുടിലബുദ്ധിയാണ് ഇത്. ഉപസംവരണം വന്നാൽ സമുദായത്തിന് നീതി കിട്ടില്ലെന്നും കമീഷൻ റിപ്പോർട്ട് തള്ളണമെന്നുമാണ് ബഞ്ചാര സമുദായത്തിന്റെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.