അപേക്ഷിച്ചത് നാഗ്പൂരിൽ, പരീക്ഷ കേന്ദ്രം ലഭിച്ചത് അബൂദബി; നീറ്റ് പുനഃപരീക്ഷ അഡ്മിറ്റ് കാർഡ് പിഴവിൽ നട്ടംതിരിഞ്ഞ് വിദ്യാർഥി
text_fieldsനാഗ്പൂർ: ജൂൺ 21ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷക്ക് മുന്നോടിയായി നാഷണൽ ടെസ്റ്റിങ് ഏജൻസി വീണ്ടും വിവാദത്തിൽ. നാഗ്പൂരിൽ നിന്ന് പരീക്ഷ എഴുതേണ്ട വിദ്യാർഥിക്ക് അബുദാബിയിലെ പരീക്ഷാ കേന്ദ്രം അനുവദിച്ചതാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കടുത്ത ആശങ്കയായത്.
നാഗ്പൂർ സ്വദേശിയായ അബ്ദുല്ല മുഹമ്മദ് താലിബ് എന്ന വിദ്യാർഥിയാണ് തന്റെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തപ്പോൾ പരീക്ഷാ കേന്ദ്രമായി അബുദാബി ഇന്ത്യൻ സ്കൂൾ രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടത്. താൻ നൽകിയ അപേക്ഷയിൽ നാഗ്പൂർ, വാർധ, ഭണ്ഡാര എന്നീ നഗരങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തതെന്നും, ഇതിനു വിരുദ്ധമായി വിദേശത്തെ കേന്ദ്രം എങ്ങനെ വന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും വിദ്യാർഥിയുടെ പിതാവ് മുഹമ്മദ് താലിബ് മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാർഥിയുടെ പക്കൽ പാസ്പോർട്ട് പോലുമില്ലാത്ത സാഹചര്യത്തിൽ, പരീക്ഷക്ക് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ വിദേശത്തേക്ക് യാത്ര ചെയ്യുക എന്നത് അസാധ്യമാണെന്ന് കുടുംബം ചൂണ്ടിക്കാട്ടി. അഡ്മിറ്റ് കാർഡിലെ പിഴവ് കണ്ട് വിദ്യാർഥി ഏറെ മാനസിക പ്രയാസത്തിലാവുകയും പരീക്ഷ എഴുതാൻ മടിക്കുകയും ചെയ്തതായി പിതാവ് കൂട്ടിച്ചേർത്തു.
വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ മുൻ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ഡോ. അനീസ് അഹമ്മദ് ഉൾപ്പെടെയുള്ളവർ എൻ.ടി.എയുടെ ഗുരുതരമായ വീഴ്ചയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന് അധികൃതർ പിന്നീട് സമ്മതിച്ചു. സംഭവത്തിൽ എൻ.ടി.എ ഡയറക്ടർ ജനറൽ അഭിഷേക് സിങ് നേരിട്ട് ഇടപെടുകയും, പ്രശ്നം പരിഹരിച്ചതായും വിദ്യാർഥിക്ക് നാഗ്പൂരിൽ തന്നെ പരീക്ഷാ കേന്ദ്രം അനുവദിച്ചതായും ഔദ്യോഗികമായി അറിയിച്ചു.
നേരത്തെ നടന്ന നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെത്തുടർന്ന് സുപ്രീം കോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും ഇടപെടലിനെ തുടർന്നാണ് ജൂൺ 21ന് പുനഃപരീക്ഷ പ്രഖ്യാപിച്ചത്. എന്നാൽ പുനഃപരീക്ഷക്ക് തൊട്ടുമുമ്പും സാങ്കേതിക പിഴവുകൾ ആവർത്തിക്കുന്നത് എൻ.ടി.എയുടെ പ്രവർത്തനക്ഷമതയെ വീണ്ടും ചോദ്യം ചെയ്യുന്നു. പോർട്ടലിലെ സർവർ തകരാറുകൾ, അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള തടസ്സങ്ങൾ തുടങ്ങി നിരവധി പരാതികൾ ഈ ദിവസങ്ങളിൽ വിദ്യാർഥികളിൽ നിന്ന് ഉയരുന്നുണ്ട്.
അതേസമയം, പരീക്ഷാ നടത്തിപ്പിനായി വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് എൻ.ടി.എ ഒരുക്കിയിരിക്കുന്നത്. സി.സി.ടി.വി നിരീക്ഷണം, ബയോമെട്രിക് പരിശോധന, പൊലീസ് സുരക്ഷ എന്നിവ ഉൾപ്പെടെയുള്ള കർശനമായ ക്രമീകരണങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഉച്ചക്ക് 2 മുതൽ 5.15 വരെയാണ് പരീക്ഷ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

