Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘വീട്ടിൽ ഇരിക്കുക,...

‘വീട്ടിൽ ഇരിക്കുക, ലൈവ് ലൊക്കേഷൻ അയക്കുക’: വിദ്യാർഥികൾക്ക് മേൽ മുംബൈ പൊലീസ് സ്വീകരിച്ച വിവാദ നടപടികൾ പുറത്ത്

text_fields
bookmark_border
cjp protest
cancel
camera_alt

മുംബൈയിൽ നടന്ന പ്രതിഷേധം

മുംബൈ: നീറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനത പാർട്ടി (സി​.ജെ.പി) നടത്തുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ തടയുന്നതിനായി മുംബൈ പൊലീസ് സ്വീകരിച്ച വിവാദ നടപടികളുടെ വിവരങ്ങൾ പുറത്ത്. ഇതിനകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പ്രതിഷേധക്കാർ വീണ്ടും സമരമുഖത്തേക്ക് വരുന്നത് തടയാൻ ഫോൺ കോളുകൾ, വീടുകൾ സന്ദർശിക്കൽ, വാട്സാപ്പ് വഴി ലൈവ് ലൊക്കേഷൻ പങ്കിടാൻ ആവശ്യപ്പെടൽ തുടങ്ങിയ മൂന്ന് പ്രധാന തന്ത്രങ്ങളാണ് പൊലീസ് ഉപയോഗിച്ചതെന്ന് പ്രതിഷേധക്കാരും ഔദ്യോഗിക വൃത്തങ്ങളും വ്യക്തമാക്കി.

പ്രതിഷേധക്കാരിൽ ഒരാൾ തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ ഈ നടപടികളുടെ കൃത്യമായ ചിത്രം നൽകുന്നുണ്ട്. വെർസോവ പൊലീസ് സ്റ്റേഷനിലെ മുതിർന്ന ഇൻസ്പെക്ടറായ ദീപ്ശിഖ വാറെ, താൻ വീട്ടിൽ തന്നെയാണെന്ന് ഉറപ്പുവരുത്താൻ ലൈവ് ലൊക്കേഷൻ അയക്കാനും അത് ഓൺ ചെയ്തു വെക്കാനും ആവശ്യപ്പെട്ടതായി യുവതി പറയുന്നു. ഈ വിഷയത്തിൽ പ്രതികരിക്കാൻ ഇൻസ്പെക്ടർ തയാറായില്ലെങ്കിലും, സ്റ്റേഷനിലെ മറ്റൊരു ഉദ്യോഗസ്ഥൻ ഈ യുവതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.

​പൊലീസ് നടപടികൾ നേരിട്ട പല യുവാക്കളും സമര വിവരങ്ങൾ തങ്ങളുടെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നില്ല. എന്നാൽ പൊലീസുകാർ നേരിട്ട് വീടുകളിലെത്തിയത് വിദ്യാർഥികളുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും അതുവഴി അവരെ പ്രതിഷേധങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

മുംബൈയിലെ ശിവാജി പാർക്കിലും ദാദറിലും നടന്ന പ്രകടനങ്ങളിൽ പങ്കെടുത്തവർക്കെതിരെയാണ് പൊലീസ് ഇത്തരം മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്ന പ്രതിഷേധങ്ങളുടെ പേരിൽ ഇതിനകം തന്നെ പലർക്കും നോട്ടീസ് ലഭിച്ചിരുന്നു. വിദ്യാർഥി സംഘടനകളുടെ കൂട്ടായ്മയായ 'മുംബൈ എഗൈൻസ്റ്റ് സപ്രഷൻ ഓഫ് സ്റ്റുഡന്റ്സിന്റെ' അംഗം പറയുന്നതനുസരിച്ച്, ബുധനാഴ്ച രാവിലെ തന്നെ സമരത്തിൽ പങ്കെടുക്കരുതെന്ന് കാണിച്ച് പലർക്കും ഫോൺ കോളുകളും പൊലീസ് സന്ദർശനങ്ങളും ഉണ്ടായിട്ടുണ്ട്. കൂടാതെ, വിദേശത്തിരുന്നുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രതിഷേധങ്ങൾ ഏകോപിപ്പിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

നാളെ മുതൽ ഒത്തുകൂടലുകൾ ഉണ്ടാകില്ലെന്നിരിക്കെ ബുധനാഴ്ചത്തെ പ്രതിഷേധം വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്ന് ദാദറിലെ പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു എൻജിനീയറിങ് വിദ്യാർഥി പറഞ്ഞു. പൊലീസിന്റെ ഫോൺ കോൾ വന്നതിനെ തുടർന്ന് എഫ്.ഐ.ആർ ഉള്ളതിനാൽ വീണ്ടും പ്രതിഷേധത്തിൽ പങ്കെടുത്താൽ ഭാവിയിൽ വലിയ പ്രശ്നങ്ങളുണ്ടാകുമെന്ന് ഭയന്ന് ചിലർ സമരത്തിൽ നിന്നും വിട്ട് നിന്നതായും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.

അതേസമയം എഫ്.ഐ.ആറുകളുടെ നിയമപരമായ പ്രത്യാഘാതങ്ങൾ എന്താണെന്ന് പൂർണമായി മനസ്സിലാക്കാത്ത യുവതലമുറ തങ്ങളുടെ ഭാവി നശിപ്പിക്കാതിരിക്കാൻ വേണ്ടിയാണ് ഈ നടപടികളെന്ന് മുതിർന്ന ​പൊലീസ് ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കാനും പാസ്‌പോർട്ട് വെരിഫിക്കേഷൻ പോലുള്ള നടപടികൾ തടസ്സപ്പെടാതിരിക്കാനുമാണ് പൊലീസ് ഇത്തരത്തിൽ മുൻകരുതലുകൾ സ്വീകരിക്കുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai policeFIR RegisteredPolice SurveillanceNEET paper leakCJP Protest
News Summary - Stay Home, Share Location: How Police Kept Students Off Protests
Next Story