‘ദി വയറി’ന്റെ വിലക്ക് നീക്കി; വിലക്കിന്റെ കാരണവും മറുപടിയും വ്യക്തമാക്കുന്ന പ്രസ്താവനയുമായി എഡിറ്റർമാർ
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വാർത്താ വെബ്സൈറ്റ് ആയ ‘ദി വയറി’ന്റെ വിലക്ക് നീക്കി അധികൃതർ. ദി വയർ സംഘം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യാ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിലക്കും വിലക്കു നീക്കലും സംബന്ധിച്ച് പോർട്ടലിന്റെ എഡിറ്റർമാരുടേതായ നിരീക്ഷണവും വിശദീകരണവും പുറത്തുവന്നിട്ടുണ്ട്. അതിങ്ങനെ വായിക്കാം.
‘ഇന്നലെ രാത്രി സർക്കാർ ഉത്തരവുകൾ പ്രകാരം ‘ദി വയറി’ന്റെ വെബ്‌സൈറ്റ് ഇന്ത്യയിൽ ബ്ലോക്ക് ചെയ്‌ത് 12-15 മണിക്കൂറിലധികം കഴിഞ്ഞതിനെ തുടർന്ന് ഇതിന് വിശദീകരണം തേടി ഞങ്ങൾ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനും (എം.ഐ.ബി) ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനും ഔദ്യോഗികമായി കത്തെഴുതി. ഏകദേശം എട്ടു മണിക്കൂറിനുശേഷം ഞങ്ങൾക്ക് എം.ഐ.ബിയിൽ നിന്ന് രേഖാമൂലമുള്ള ‘വിശദീകരണം’ ലഭിച്ചു.
മെയ് 9ന് രാത്രി 9.41ന് ലഭിച്ച മന്ത്രാലയത്തിന്റെ ഇ മെയിലിൽ https://m.thewire.in/article/security/cnn-french-official-iaf-rafale-downed-by-pakistan എന്ന വെബ്‌പേജിലെ ലേഖനം ബ്ലോക്ക് ചെയ്യുന്നതിനായി ലഭിച്ച അഭ്യർഥനയുടെ അടിസ്ഥാനത്തിലാണ് ‘ദി വയർ’ ബ്ലോക്ക് ചെയ്‌തതെന്ന് അതിൽ പറയുന്നു.
https വെബ്‌സൈറ്റുകളുടെ കാര്യത്തിൽ സമ്പൂർണ ഡൊമെയ്‌നുകൾ മാത്രമേ ബ്ലോക്ക് ചെയ്യാൻ കഴിയൂ എന്നും ഉപ പേജുകൾ ബ്ലോക്ക് ചെയ്യാൻ കഴിയില്ല എന്നുമുള്ള സാങ്കേതിക പരിമിതി മൂലമാണ് thewire.in ബ്ലോക്ക് ചെയ്തതെന്ന് കത്തിൽ പറയുന്നു. ആ ഉള്ളടക്കത്തെക്കുറിച്ച് ഉചിതമായ നടപടി സ്വീകരിക്കാനും ‘മന്ത്രാലയത്തിന് വെബ്‌സൈറ്റിന്റെ വിലക്ക് നീക്കാൻ വിധത്തിൽ സ്വീകരിച്ച നടപടി അറിയിക്കാനും’ ദി വയറിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അതിൽ പറയുന്നു.
ബ്ലോക്ക് നീക്കാനുള്ള അഭ്യർഥന പരിഗണിക്കുന്നതിനായി 2021ലെ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) നിയമങ്ങൾ പ്രകാരം രൂപീകരിച്ച ഒരു ഇന്റർ ഡിപ്പാർട്ട്മെന്റൽ കമ്മിറ്റിക്ക് മുമ്പാകെ ദി വയറിന് ‘അഭിപ്രായങ്ങൾ/വിശദീകരണങ്ങൾ നൽകാനുള്ള അവസരം നൽകുമെന്നും കത്തിൽ പറയുന്നു.
പത്രസ്വാതന്ത്ര്യത്തിനു നേരെയുള്ള ഈ ഭരണഘടനാവിരുദ്ധമായ ആക്രമണത്തെ വെല്ലുവിളിക്കാനുള്ള അവകാശം പൂർണമായും നിലനിർത്തിക്കൊണ്ട്, ‘ദി വയറി’ന്റെ സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജൻ മെയ് 9ന് രാത്രി 10.40ന് എം.ഐ.ബിയെ കാര്യങ്ങൾ അറിയിച്ചു. വാർത്ത/വെബ്‌പേജ് പൊതുജനങ്ങളുടെ കാഴ്ചയിൽ നിന്ന് നീക്കം ചെയ്തതായി അവർ പ്രതികരിച്ചു.’ - ദി വയർ വിശദീകരിച്ചു. തുടർന്ന് എം.ഐ.ബിക്ക് എഡിറ്റർ സിദ്ധാർഥ് വരദരാജൻ എഴുതിയ കത്തും വെബ്സൈറ്റ് പങ്കുവെച്ചു.
കത്തിന്റെ പൂർണരൂപം:
ഡിയർ സർ,
ഞങ്ങളുടെ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങൾക്കായുള്ള ഞങ്ങളുടെ അഭ്യർഥനക്കുള്ള മറുപടിയായുള്ള താങ്കളുടെ കത്ത് ഞങ്ങൾക്ക് ലഭിച്ചു.
ഐ.ടി ആക്ട് പ്രകാരം താങ്കളുടെ മന്ത്രാലയം പാലിക്കേണ്ടിയിരുന്ന നടപടിക്രമം ആദ്യം പ്രസ്തുത വാർത്തയെക്കുറിച്ച് നോട്ടീസ് നൽകുക, തുടർന്ന് ഇന്റർ ഡിപ്പാർട്ട്മെന്റൽ കമ്മിറ്റിക്ക് മുമ്പാകെ ‘ദി വയറി’ന് അവരുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകുക എന്നതായിരുന്നുവെന്ന് ശ്രദ്ധിക്കാൻ ഞാൻ നിർബന്ധിതനായി. അതിനുശേഷം മാത്രമേ, വാർത്ത ഇല്ലാതാക്കണമെന്ന് ഐ.ഡി.സി നിർബന്ധിക്കുന്ന സാഹചര്യത്തിൽ ഞങ്ങളത് പാലിച്ചില്ലെങ്കിൽ ഞങ്ങളുടെ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യുന്ന അങ്ങേയറ്റത്തെ നടപടി സ്വീകരിക്കാൻ താങ്കൾക്ക് കഴിയുമായിരുന്നുള്ളൂ.
അടിയന്തര അധികാരങ്ങൾ വിനിയോഗിക്കുമ്പോഴും ആദ്യപടി ബന്ധപ്പെട്ട നിയമങ്ങൾ പ്രകാരം ബന്ധപ്പെട്ട കക്ഷിക്ക് നിർദേശം നൽകുക എന്നതാണ്. ഞങ്ങൾ കത്തെഴുതിയതിനുശേഷം ഏഴു മണിക്കൂർ നേരത്തേക്ക് എം.ഐ.ബി ഞങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാൻ പോലും മറന്നു.
മെയ് 8ന് 0347 എന്ന നമ്പറിൽ പ്രസിദ്ധീകരിച്ച ഈ വാർത്ത, കുറഞ്ഞത് 12 മണിക്കൂർ മുമ്പെങ്കിലും വ്യാപകമായി ലഭ്യമായിരുന്നു. സി.എൻ.എന്നിൽ നിന്നാണ് ഇത് ഞങ്ങൾ റിപ്പോർട്ട് ചെയ്തത്. ആ ദിവസം മുതൽ ഇന്ത്യയിൽ വ്യാപകമായി ലഭ്യമായിത്തുടങ്ങിയ സി.എൻ.എന്നിന്റെ വാർത്തയാണിത്. പ്രസിദ്ധീകരിച്ച് 24 മണിക്കൂറിലധികം കഴിഞ്ഞിട്ടും സർക്കാർ ഞങ്ങളുടെ വാർത്ത ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നതും അടിയന്തരാവസ്ഥയായി കണക്കാക്കുന്നതും എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞങ്ങൾക്ക് ഒരു നോട്ടീസ് പോലും നൽകിയിട്ടില്ല. ഞങ്ങളുടെ മുഴുവൻ വെബ്‌സൈറ്റും ബ്ലോക്ക് ചെയ്യുകയും ചെയ്തു.
‘ദി വയർ’ അൺബ്ലോക്ക് ചെയ്യുക എന്നതിനാണ് ഞങ്ങളുടെ മുൻഗണന എന്നതിനാൽ, ഉചിതമായ പരിഹാരങ്ങൾ തേടാനുള്ള ഇന്ത്യൻ ഭരണഘടന പ്രകാരം ഞങ്ങളുടെ അവകാശങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ഈ അന്യായമായ ആവശ്യം പാലിക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല.
താങ്കൾ സൂചിപ്പിച്ച വാർത്ത ഞങ്ങൾ നീക്കം ചെയ്തുവെന്ന ഔപചാരിക അറിയിപ്പായി താങ്കൾക്ക് ഈ ഇ-മെയിലിനെ കണക്കാക്കാം. പൊതുജനങ്ങളിലും മാധ്യമങ്ങളിലും ചർച്ചകൾ നടക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജുഡീഷ്യറിയും മാധ്യമങ്ങളും ജനാധിപത്യത്തിന്റെ അടിസ്ഥാന സ്തംഭങ്ങളാണെന്നും ഇന്ന് സുപ്രീംകോടതി ഊന്നിപ്പറഞ്ഞത് ഓർക്കേണ്ടതാണ്’.
‘ദി വയറി’ന്റെ കേസ് നാളെ ഐ.ഡി.സിക്ക് മുന്നിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ മറുപടി അയച്ചതിനു തൊട്ടുപിന്നാലെ, ഇന്റർനെറ്റ് സേവന ദാതാക്കൾക്കായി സൈറ്റ് ലഭ്യമാക്കാൻ ഉത്തരവ് നൽകിയിട്ടുണ്ടെന്ന് എം.ഐ.ബി ഉദ്യോഗസ്ഥർ ഞങ്ങളെ അറിയിച്ചു. അതിനുശേഷം 12 മണിക്കൂറിലധികം കഴിഞ്ഞിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിവിധ നെറ്റ്‌വർക്കുകളിലെ വായനക്കാർക്ക് ഇപ്പോഴും ‘ദി വയറി’ന്റെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിയുന്നില്ല.
ഒരു പ്രത്യേക വാർത്തയിൽ നടപടിയെടുക്കണമെന്ന സർക്കാറിന്റെ അഭ്യർഥന, ‘ദി വയറി’ന്റെ വെബ്‌സൈറ്റ് ഉടനടി ബ്ലോക്ക് ചെയ്യാൻ തീരുമാനിക്കുന്നതിന് മുമ്പ് എടുത്തിട്ടില്ല എന്നതും അതിശയകരമാണ്. ഇന്ത്യയുടെ റാഫേൽ വിമാനം വെടിവെച്ചിട്ടതായി പാകിസ്താൻ അവകാശപ്പെട്ടതിനെക്കുറിച്ചുള്ള സി.എൻ.എൻ റിപ്പോർട്ട് ചെയ്ത വാർത്തയടങ്ങിയ വെബ്‌പേജിനെതിരായ നീക്കം ചെയ്യൽ ഉത്തരവിനെക്കുറിച്ചും ഒരു ദിവസം മുഴുവൻ ഞങ്ങളുടെ മുഴുവൻ സൈറ്റും ബ്ലോക്ക് ചെയ്തതിനെക്കുറിച്ചും ഇന്ന് ഉച്ചക്ക് 2.30 ന് ചേരുന്ന ഐ.ഡി.സി യോഗത്തിൽ ഞങ്ങൾ ഞങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കും.
സി.എൻ.എന്നിന്റെ യഥാർഥ വാർത്തയും അതിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള മറ്റ് എല്ലാ അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടിങും ഇന്ത്യയിൽ പൂർണമായും ആക്‌സസ് ചെയ്യാൻ കഴിയുന്നുണ്ടെന്നും ഈ വാർത്താ പ്ലാറ്റ്‌ഫോമുകളുടെ വെബ്‌സൈറ്റുകൾ ‘ദി വയറി’ന്റേതിന് സമാന രീതിയിൽ ബ്ലോക്ക് ചെയ്തിട്ടില്ലെന്നതും ഞങ്ങളുടെ ശ്രദ്ധയിലുണ്ട്.
ഇന്ത്യയിലും ലോകമെമ്പാടുമുള്ള എല്ലാ വായനക്കാർക്കും വ്യക്തവും കൃത്യവും നിർണായകവുമായ വാർത്തകൾ, വിവരങ്ങൾ, വിശകലനം എന്നിവ നൽകുന്ന ഒരു ദാതാവ് എന്ന നിലയിൽ ‘ദി വയർ’ അതിന്റെ പങ്ക് നിറവേറ്റുന്നതിന് പ്രതിജ്ഞാബദ്ധമാണ്.’

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.