പൊലീസ് നരനായാട്ടിനെതിരെ ജനരോഷം; അസമിൽ സംസ്ഥാന വ്യാപക ബന്ദ് പൂർണം
text_fieldsഗുവാഹതി: അസമിെല ധറാങ്ങിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾ ആഹ്വാനം ചെയ്ത ബന്ദ് സംസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചു. അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ചാണ് വ്യാഴാഴ്ച പൊലീസ് ധറാങ്ങിൽ ഗ്രാമീണർക്കെതിരെ നടപടിയാരംഭിച്ചത്.
ഓൾ അസം മൈനോറിറ്റി സ്റ്റുഡൻറ്സ് യൂനിയൻ, ജംഇയ്യത്തെ ഉലമ എന്നീ സംഘടനകൾ ഉൾപ്പെടുന്ന ന്യൂനപക്ഷ സംഘടനകളുടെ കോഓഡിനേഷനാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിൽ അക്രമസംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. കടകളും കമ്പോളങ്ങളും അടഞ്ഞുകിടന്നു. നിരത്തിൽ വളരെ കുറച്ച് വാഹനങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ.
അസമിലെ പൊലീസ് നരനായാട്ടിനെതിരെ കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതിഷേധ പ്രകടനം
സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ, രാജ്യസഭ എം.പി റിപുൺ ബോറ, നിയസമഭയിെല പാർട്ടി ഉപാധ്യക്ഷൻ റകീബുൽ ഹസൻ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് ധറാങ് ജില്ല പൊലീസ് ആസ്ഥാനത്ത് ധർണ നടത്തി. ഗവർണർ ജഗദീഷ് മുഖിക്ക് സംഘം നിവേദനവും നൽകി.
ഡി.ജി.പി ഭാസ്കർ ജ്യോതി മഹന്ത സംഭവസ്ഥലം വ്യാഴാഴ്ച അർധരാത്രി തന്നെ സന്ദർശിച്ചതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ഗുരുതര പരിക്കേറ്റ 11 പേരെ ഗുവാഹതി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതിൽ മൂന്നുപേർ പൊലീസുകാരാണ്.
വ്യാഴാഴ്ച രാവിലെയാണ് ധറാങ്ങിലെ സിപാജറിൽ കുടിയൊഴിപ്പിക്കല്‍ എതിര്‍ത്ത ഗ്രാമവാസികള്‍ക്കുനേരെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിര്‍ത്തത്. നിരവധി പേർക്ക് പരിക്കേൽക്കുകയും രണ്ടുപേർ തൽക്ഷണം കൊല്ലപ്പെടുകയും ചെയ്തു. സദ്ദാം ഹുസൈൻ, ശൈഖ് ഫരീദ് എന്നിവരാണ് മരിച്ചത്.
ഇതിൽ ഒരാളുടെ മൃതദേഹം പൊലീസിന്‍റെ കൂടെയുള്ള ഫോട്ടോഗ്രാഫർ ചവിട്ടിമെതിച്ചിരുന്നു. വെടിയേറ്റ് നിലത്തുവീണ പ്രതിഷേധക്കാരനെ ഇരുപതോളം പൊലീസുകാർ വളഞ്ഞിട്ടു തല്ലുന്ന ദൃശ്യവും പുറത്തുവന്നിരുന്നു. ബംഗാളി സംസാരിക്കുന്ന മുസ്ലിംകളാണ് കുടിയൈാഴിപ്പിക്കപ്പെട്ടവരിൽ അധികവും. എണ്ണൂറോളം കുടുംബത്തിലായി രണ്ടായിരത്തോളം പേരെയാണ് കുടിയൊഴിപ്പിച്ചത്.
മൂന്നു മാസത്തിനിടെ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന രണ്ടാമത്തെ ഒഴിപ്പിക്കലാണിത്. ഇക്കഴിഞ്ഞ ജൂണില്‍ 49 മുസ്ലിം കുടുംബത്തെയും ഒരു ഹിന്ദു കുടുംബത്തെയും ഒഴിപ്പിച്ചു. ഒഴിപ്പിക്കലിൽ മാറ്റമുണ്ടാവില്ലെന്നും പൊലീസ് അവരുടെ ജോലിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഗുവാഹതിയിൽ പറഞ്ഞു. 800 കുടുംബങ്ങളെ ഒഴിപ്പിച്ച ജില്ല ഭരണകൂടം അനധികൃത നിർമാണമെന്ന് ആരോപിച്ച് സിപാജറിൽ മൂന്നു പള്ളികളും തകർത്തിട്ടുണ്ട്.
അസമിലെ ഭരണകൂട ഭീകരതക്കെതിരെ ഡൽഹിയിലും അലിഗഡിലും വിദ്യാർഥി പ്രതിഷേധമുയർന്നു. ഫ്രറ്റേണിറ്റി മൂവ്മെൻററിെൻറ നേതൃത്വത്തിലായിരുന്നു ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ദേശീയ പ്രസിഡൻറ് ശംസീർ ഇബ്രാഹീം, സെക്രട്ടറി അബുതൽഹ അബ്ദ, നേതാക്കളായ ശർജീൽ ഉസ്മാനി, അഫ്രീൻ ഫാത്തിമ, ആർ.എസ് വസീം, ആയിഷ റെന്ന, ഇ.കെ റമീസ്, റാനിയ സുലൈഖ, നിദ പർവീൻ, ബിലാൽ ഇബ്നു ശാഹുൽ, ഫസ്മിയ തുടങ്ങി നിരവധി പേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
അസമിലെ ഭരണകൂട ഭീകരത അവസാനിപ്പിക്കുക, കുടിയൊഴിപ്പിക്കൽ നിർത്തിവെക്കുക, കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സീകരിക്കുക തുടങ്ങി മുദ്രാവക്യം വിളിച്ച് നൂറകണക്കിന് ഫ്രറ്റേണിറ്റി പ്രവർത്തകരാണ് വെള്ളിയാഴ്ച ഉച്ചക്ക് അസം ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. പൊലീസ് ക്രൂരതക്കെതിരെ അലിഗഡ് മുസ്ലിം സർവകലാശാലയിലെ വിദ്യാർഥികളും പ്രതിഷേധിച്ചു.